റിയാദ്: ജയിലിൽ കഴിയുന്ന
അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനം റിയാദ് കോടതിയിലെത്തി. ഇരുവിഭാഗവും കോടതിയിൽ എത്തി, ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവെക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും.
റിയാദ് ഗവർണറേറ്റിൽനിന്നുള്ള 34 കോടി രൂപയുടെ(15 മില്യൺ റിയാൽ) ചെക്കാണ് റിയാദിലെ കോടതിയിൽ എത്തിയത്. ഈ മാസം അവസാനത്തോടെ
റഹീമിനെ മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്.
മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി ഇക്കഴിഞ്ഞ മൂന്നിനാണ് കൈമാറിയത്. വധശിക്ഷയിലെ സ്വകാര്യ അവകാശം പിന്‍വലിച്ച് അനുരഞ്ജന കരാറില്‍ വാദി, പ്രതി ഭാഗം പ്രതിനിധികള്‍ ഒപ്പുവെച്ച ശേഷമാണ് ചെക്ക് കൈമാറിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറിയത്.
പെരുന്നാൾ അവധിയിലാണ് കോടതി. അവധി കഴിഞ്ഞ് കോടതി പ്രവർത്തനം തുടങ്ങിയാൽ ഇരുകക്ഷികൾക്കും ഹാജരാകാനുള്ള നോട്ടീസ് അയക്കും. തിയതിയും സമയവും അറിയിച്ചുള്ള നോട്ടീസാണ് കോടതിയിൽനിന്ന് നൽകുക.
2006 നവംബര്‍ 28നാണ് സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്‌റി കൊല്ലപ്പെടുന്നത്.