കോഴിക്കോട്: സമസ്ത മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യ ചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ മേലിൽ ആവർത്തിച്ചാൽ കർശന നടപടി കൈക്കൊള്ളുന്നതാണെന്ന് നാസര്‍ ഫൈസിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നയങ്ങളും തീരുമാനങ്ങളും കാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സമസ്തയുടെ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു.
ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവനക്ക് നൽകിയ പ്രതികരണത്തിനെതിരെയാണ് സമസ്ത നടപടിയെടുത്തത്.