Saturday, 27 July - 2024

കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ട്; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ

തിരുവനന്തപുരം: കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചു.

കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയിൽ വിലയിരുത്തലുണ്ടായി.‌

അതേസയം എൽഡിഎഫിന്റെ കനത്ത പരാജയത്തിൽ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരാജയത്തിൽ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തി. തിരഞ്ഞെടപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയർന്ന വിമ‍ർശനം. എല്ലാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം പോലുളള പരാമർശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്.

തിരുത്താൻ തയാറാല്ലെന്ന് മാ‍ർ കൂറിലോസിനെ‌തിരായ പരാമ‍ർശത്തിലൂടെ വ്യക്തമായി. രാജാവ് നഗ്നനാണെന്ന് പറയാൻ സിപിഐഎമ്മില്‍ ആളില്ല. സിപിഐ എങ്കിലും ആ റോൾ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നി‍ർത്തണം. കോൺഗ്രസ് വോട്ട് മാത്രമല്ല ബിജെപിയിലേക്ക് പോയത്. മുന്നണിയുടെ അടിസ്ഥാന വോട്ടുകളും പോയിട്ടുണ്ടെന്നും സിപിഐയിൽ വിലയിരുത്തലുണ്ടായി.

തൃശൂ‍ർ പൂരം അലങ്കോലപ്പെടുത്താൻ ഐപിഎസ് ഓഫീസ‍ർ‍ ശ്രമിച്ചത് സംശയകരമാണ്. ഇ പി ജയരാജൻെറ ജാവദേക്ക‍‍‍ർ കൂടിക്കാഴ്ചയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ വിമ‍ർശനം ഉയർന്നു.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് യോ​ഗത്തിൽ ഉയർന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും രാജീവ് ചന്ദ്രശേഖരന് പിറകിൽ മൂന്നാംസ്ഥാനത്തായിരുന്നു സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ സ്ഥാനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനമുയർന്നത്.

..

Most Popular

error: