തെല്‍ അവിവ്: മധ്യ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ നടന്ന ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തം. സംഭവത്തെ കുറിച്ച് ഇസ്രായേലിനോട് വിശദീകരണം തേടിയതായി അമേരിക്ക വ്യക്തമാക്കി.
വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചതായി മധ്യസ്ഥ രാജ്യമായ ഖത്തർ അറിയിച്ചു. ഗസ്സയിൽ കോളറ വ്യാപിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കി.
യു.എൻ സഹായ ഏജൻസി നിയന്ത്രണത്തിലുള്ള സ്കൂളിൽ പ്രവർത്തിക്കുന്ന അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തൽ സ്ത്രീകളും കുട്ടികളുടക്കം നൽപതിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് താവളം എന്നാരോപിച്ചാണ് ഇസ്രായേലിന്റെ കൂട്ടക്കൊല.
കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഒമ്പത് സ്ത്രീകളും ഉൾപ്പെടും. സിവിലിയൻ സമൂഹത്തിനു നേരെയുള്ള കൊടും ക്രൂരതയാണിതെന്ന് യു.എൻ ഏജൻസികൾ കുറ്റപ്പെടുത്തി. സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകാതെയായിരുന്നു ആക്രമണം. സംഭവത്തെ കുറിച്ച് വിവരം കൈമാറാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.
ഒക്ടോബർ ഏഴ് ആവർത്തിക്കാതിരിക്കാൻ ഹമാസിനെ ദുർബലപ്പെടുത്തുകയാണ് ഗസ്സ ആക്രമണത്തിലൂടെ ഇസ്രായേൽ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ദോഹ കേന്ദ്രമായി മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും വെടിനിർത്തൽ കരാർ ചർച്ച സംബന്ധിച്ച ആശയവിനിമയം തുടരുകയാണ്. അനൗദ്യോഗികമായി മധ്യസ്ഥ രാജ്യങ്ങൾ ഹമാസ് നേതൃത്വവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.