റിയാദ്: അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക്. സൗദി കുടുംബത്തിനുള്ള ദയാധനമായ 15 ദശലക്ഷം റിയാലിന്‍റെ ഡിമാൻഡ് ഡ്രാഫ്റ്റ് ഇന്ന്( വ്യാഴം) വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തതായി റിയാദിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി അറിയിച്ചു.
ഗവർണറേറ്റിന്‍റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്‍റെ പേരിലാണ് ഡി ഡി ഇഷ്യൂ ചെയ്തിട്ടുള്ളത്. സാക്ഷികളായി റഹീമിന്‍റെ കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും നിയമ സഹായ സമിതി അംഗം മൊഹിയുദീൻ സഹീറും എംബസിയിലെത്തിയിരുന്നു. ഗവർണറേറ്റ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഒറിജിനൽ കോപ്പി ഹാജരാക്കും.
അടുത്ത പ്രവൃത്തി ദിവസങ്ങളിൽ അപ്പോയ്ന്‍റ്മെന്‍റ് കിട്ടുന്നതിനനുസരിച്ച് ഇരു വിഭാഗത്തിന്‍റെയും അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഗവർണറേറ്റിൽ ഹാജരാകും. ഞായറാഴ്ച തന്നെ അപ്പോയ്ന്‍റ്മെന്‍റ് കിട്ടാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സിദ്ദീഖ് തുവൂരും അറിയിച്ചു.
ഇതോടെ റഹീമിന്‍റെ കേസിലെ നിർണായകമായ ഘട്ടമാണ് പൂർത്തിയാകുന്നതെന്ന് റിയാദിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ചെയർമാൻ സി. പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ പറഞ്ഞു.