മദീന: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർ പോർട്ടിൽ ഇറങ്ങി. ഇതോടെ ഈ വർഷത്തെ ഹജ്ജിനായുള്ള വിദേശ ഹാജിമാരുടെ വരവ് ആരംഭിച്ചു. ആദ്യ സംഘത്തെ എയർപോർട്ടിൽ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹജ്ജ് മിഷൻ അധികൃതരും മലയാളി ഹജ്ജ് വളണ്ടിയർ സംഘങ്ങളും ചേർന്ന് സ്വീകരിച്ചു.
മദീന വിമാനത്താവളത്തിൽ ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘത്തെ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് സൂരി, സഊദി ഹജ്ജ്ഡെപ്യൂട്ടി മന്ത്രിമാരായ പ്രൊഫ. അബ്ദുൽ അസീസ് എ. വസ്സാൻ, അയാദ് അബ്ദുറഹ്മാൻ റഹ്ബിനി, മറ്റ് മുതിർന്ന സഊദി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മദീന വിമാനത്താവളത്തിലെ സൗകര്യങ്ങൾ അംബാസഡർ പരിശോധിക്കുകയും ഹജ് തീർത്ഥാടകർക്ക് സഹായഹസ്തങ്ങൾ നൽകുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എല്ലാ ഇന്ത്യൻ ഹജ് തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവും ആത്മീയ സമ്പന്നവുമായ ഹജ് അനുഭവം എംബസി ആശംസിച്ചു.
