പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി സി പി ഡാനിയേലിനാണ് ശിക്ഷ വിധിച്ചത്.
2017 ഫെബ്രുവരി 18 നാണ് ഡാനിയേൽ ഭാര്യ റേയ്ച്ചലിനെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. തടി വിറ്റ് കിട്ടിയ പണത്തിൻ്റെ വിഹിതം നൽകാത്തതാണ് കൊലപാതകത്തിന് കാരണമായത്.
ഡാനിയേൽ ഭാര്യയെ നിരന്തരമായി മർദ്ധിച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് തവണ റേയ്ച്ചൽ ഭർത്താവിനെതിരെ കേസുകൊടുക്കുകയും കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതും ഭാര്യയോട് ഡാനിയേലിന് വിരോധമുണ്ടാകാൻ കാരണമായിരുന്നു.
റെയ്ച്ചൽ താമസിക്കുന്ന വില്ലേജിൽ ഡാനിയേൽ കയറരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ പിന്നീട് ആളുകൾ ഇടപെട്ട് സംസാരിച്ച് വീണ്ടും ഇവർ ഒരുമിച്ച് താമസം തുടങ്ങി. ഇതിന് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു കൊലപാതകം.
സംഭവ സമയം റെയ്ച്ചൽ വീടിന്റെ ഹാളിലാണ് ഇരുന്നിരുന്നത്. ഇയാൾ ആക്രമിക്കാനെത്തിയപ്പോൾ രക്ഷപ്പെട്ട് പുറത്തേക്കോടിയ റെയ്ച്ചലിനെ പിന്തുടർന്ന് പറമ്പിലിട്ട് തുടരെ തുടരെ വെട്ടുകയായിരുന്നു. കഴുത്തിനും തലയ്ക്കും വെട്ടേറ്റ റെയ്ച്ചൽ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.