ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. കോൺഗ്രസും ബിആർഎസും ഹൈദരാബാദ് എഐഎംഐഎമ്മിന് പാട്ടത്തിന് നൽകിയെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാട്ടത്തിന് നൽകാൻ ഹൈദരാബാദിലെ ജനങ്ങൾ കന്നുകാലികളല്ലെന്നും ഈ രാജ്യത്തെ പൗരന്മാരാണെന്നും ഉവൈസി പറഞ്ഞു. ജനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ സ്വത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മോദി തെലങ്കാനയിൽ വന്ന് പറഞ്ഞു, ഹൈദരാബാദ് സീറ്റ് ഉവൈസിക്ക് പാട്ടത്തിന് നൽകിയെന്ന്. ഹൈദരാബാദിലെ ജനങ്ങൾ കന്നുകാലികളല്ല. ഞങ്ങൾ പൗരന്മാരാണ്, രാഷ്ട്രീയ പാർട്ടികളുടെ സ്വത്തല്ല. 40 വർഷമായി ഹൈദരാബാദ് ഹിന്ദുത്വത്തിൻ്റെ ദുഷിച്ച ആശയങ്ങളെ പരാജയപ്പെടുത്തി എഐഎംഐഎമ്മിൽ വിശ്വാസമർപ്പിച്ചു.
കോൺഗ്രസിലും ബിആർഎസിലും തോക്കുകൾ പരിശീലിപ്പിച്ചെന്നും ഇത്രയും വർഷമായി കോൺഗ്രസും ബിആർഎസും ഹൈദരാബാദ് എഐഎംഐഎമ്മിന് പാട്ടത്തിനാണ് നൽകിയതെന്നും കഴിഞ്ഞ ദിവസമായിരുന്നു മോദിയുടെ പരാമർശം.
തൻ്റെ പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി 6,000 കോടി രൂപ നല്കിയവരോടാണ് മോദിക്ക് അടുത്ത ബന്ധം. പകരമായി അദ്ദേഹം ഇന്ത്യയുടെ സ്വത്തുക്കൾ തൻ്റെ സ്പോൺസർമാർക്ക് പാട്ടത്തിന് വിൽക്കുകയാണെന്നും ഉവൈസി വിമർശിച്ചു.
വളരെയധികം ആശ്വാസമാണ് മോദി അവർക്ക് നൽകിയത്, ഇന്ന് ആ 21 പേർക്ക് ഇന്ത്യയിലെ 70 കോടി ജനങ്ങളെക്കാൾ കൂടുതൽ സമ്പത്തുണ്ട്. അവരാണ് മോദിയുടെ യഥാർത്ഥ കുടുംബമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
40 വർഷമായി എഐഎംഐഎം ബിജെപിയെ പരാജയപ്പെടുത്തുന്നതിന്റെ നിരാശയാണ് മോദിക്കെന്ന് നേരത്തെ ഉവൈസി എഎൻഐയോട് പറഞ്ഞിരുന്നു. 2014ലും 2019ലും പ്രധാനമന്ത്രി മോദി വന്നെങ്കിലും എഐഎംഐഎം ഹൈദരാബാദിൽ വിജയിച്ചു. പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിനുള്ള പണം എവിടെയാണ്? ഇലക്ടറൽ ബോണ്ട് പണം ഏത് ബാങ്കിലാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർധിക്കുന്നു. ഈ വർഷം മുസ്‌ലിം സംവരണം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് അദ്ദേഹം കരുതുന്നത്.
ഞങ്ങൾ നുഴഞ്ഞുകയറ്റക്കാരാണ്, ഞങ്ങളുടെ പെൺമക്കൾ ഇത്രയധികം കുട്ടികളെ പ്രസവിക്കുന്നു. എന്തൊക്കെ തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും ഉവൈസി പറഞ്ഞു.




