Saturday, 27 July - 2024

കുളിമുറിയിൽ പ്രസവിച്ചു; ഒന്നും അറിയാതെ മാതാപിതാക്കൾ: യുവതി ബലാത്സംഗത്തിന് ഇരയായി ?

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രസവിച്ച പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പൊലീസ് കൊലപാതക കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യും.

കുഞ്ഞിനെ പ്രസവിച്ച കാര്യവും പുറത്തേക്കു വലിച്ചെറിഞ്ഞതും പെൺകുട്ടി സമ്മതിച്ചിട്ടുണ്ട് എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ വ്യക്തമാക്കി. പുലർച്ചെ അഞ്ച് മണിയോടെയാണു പെൺകുട്ടി തന്റെ മുറിയിലെ കുളിമുറിയിൽ പ്രസവിക്കുന്നത്. മാതാപിതാക്കൾ സംഭവം അറിഞ്ഞിരുന്നില്ല. 8.15നാണ് പെൺകുട്ടി കുഞ്ഞിനെ കുറിയറിന്റെ കവറിൽ പൊതിഞ്ഞ് താഴേക്ക് എറിയുന്നത്. 

കുട്ടി ചാപിള്ളയാണോ അതോ കൊലപ്പെടുത്തിയതാണോ എന്ന കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മനസ്സിലാകൂ എന്നു കമ്മിഷണർ വ്യക്തമാക്കി. പൊലീസ് ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യുന്നതുവരെ തങ്ങളുടെ മകളാണ് ഇതു ചെയ്തത് എന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണു പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വല്ലാത്ത നടുക്കത്തിലാണു പെൺകുട്ടിയെന്നും കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ പൂർണമായ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി. 
അപ്പോഴുണ്ടായ നടുക്കത്തിലും ഭയത്തിലുമാണു പെൺകുട്ടി കുഞ്ഞിനെ താഴേക്ക് എറിഞ്ഞതെന്നാണു മനസ്സിലാകുന്നത് എന്ന് കമ്മിഷണർ വ്യക്തമാക്കി.

‘‘പ്രാഥമികമായി ഇക്കാര്യത്തിൽ മനസ്സിലായിട്ടുള്ളത് പെൺകുട്ടി ബലാത്സംഗത്തിനു വിധേയമായിട്ടുണ്ട് എന്നാണ്. ഇക്കാര്യത്തിലും അന്വേഷണം നടക്കും. കുഞ്ഞ് ജീവനോടെയാണോ ജനിച്ചത്, കൊലപ്പെടുത്തിയ ശേഷം താഴേക്കു വലിച്ചെറിഞ്ഞതാണോ, താഴെ വീണപ്പോഴാണോ കൊല്ലപ്പെട്ടത് തുടങ്ങിയ കാര്യങ്ങളും അറിയേണ്ടതുണ്ട്.

Most Popular

error: