റിയാദ്: ട്രെയിന്‍ മാര്‍ഗം ജിസിസി രാജ്യങ്ങളിലൂടെയുള്ള യാത്ര അതിവിദൂരമല്ല. കുവൈത്ത്, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാത ഒരുക്കുകയാണ്. നാല് വര്‍ഷത്തിനകം പൂര്‍ത്തിയാകുന്ന ഈ റെയില്‍പാത യാഥാര്‍ഥ്യമായാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് തലസ്ഥാനങ്ങള്‍ ബന്ധിപ്പിക്കപ്പെടും. സ്വദേശികള്‍ക്ക് മാത്രമല്ല, പ്രവാസികള്‍ക്കും ഏറെ നേട്ടമുള്ളതാകും റെയില്‍ പാത.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാത ഏറെ കാലമായി ചര്‍ച്ചയിലുള്ളതാണ്. ഇടയ്ക്കിടെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടായതോടെ പാതയുടെ പദ്ധതി നടത്തിപ്പ് വൈകി. പാത യാഥാര്‍ഥ്യമാകുന്നതോടൊപ്പം ജിസിസിയിലെ ഏകീകൃത വിസയും നടപ്പായാല്‍ നേട്ടം ഒട്ടേറെ പേര്‍ക്ക് ലഭിക്കും. ഒരു വിസയില്‍ തന്നെ ജിസിസി രാജ്യങ്ങള്‍ മൊത്തം കറങ്ങാന്‍ സാധിക്കും.
സഊദി അറേബ്യയുടെയും കുവൈത്തിന്റെയും തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് 650 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് കുവൈത്ത് സിറ്റിയില്‍ നിന്ന് റിയാദിലെത്താന്‍ സാധിക്കും. കുവൈത്തിലെ അല്‍ ഷദ്ദാദിയ്യയില്‍ നിന്ന് തുടങ്ങുന്ന പാത റിയാദ് നഗരത്തിലാണ് അവസാനിക്കുക. വാണിജ്യ രംഗത്ത് വന്‍ കുതിച്ചുചാട്ടവും അതോടൊപ്പമുണ്ടാകും. 2028ല്‍ കുവൈത്തിനെയും സഊദിയെയും ബന്ധിപ്പിച്ചുള്ള റെയില്‍പാത പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മൂന്ന് ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പാത സംബന്ധിച്ച വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കലാണ് ആദ്യഘട്ടം. പാതയ്ക്ക് വേണ്ടിയുള്ള അനുമതി ഇരുരാജ്യങ്ങളും ഏറെകുറെ നല്‍കി കഴിഞ്ഞു. രൂപ രേഖ തയ്യാറാക്കലാണ് രണ്ടാംഘട്ടം. പദ്ധതി നടപ്പാക്കലാണ് മൂന്നാംഘട്ടം. എല്ലാം കഴിയുമ്പോള്‍ 2028 ആകും.
സഊദി അറേബ്യയും കുവൈത്തും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളായതിനാല്‍ മറ്റു തടസങ്ങളൊന്നും റെയില്‍പാതയ്ക്കുണ്ടാകില്ല. സംയുക്തമായി റെയില്‍പാത ഒരുക്കണം എന്ന ചര്‍ച്ചയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് വേഗതയേറിയത്. കഴിഞ്ഞ ജൂണില്‍ സാധ്യതാ പഠന കരാറിലെത്തി. അതോടൊപ്പം തന്നെയാണ് ആറ് ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വെ പ്രൊജക്ടും ചര്‍ച്ചയാകുന്നത്.
ആറ് രാജ്യങ്ങള്‍ ചേര്‍ന്നുള്ളതാണ് ഗള്‍ഫ് സഹകരണ സമിതി അഥവാ ജിസിസി. സഊദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണവ. ജിസിസിയിലെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് റെയില്‍പാത ഒരുക്കണമെന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് 2009ലാണ്. റിയാദ്, ദുബായ്, കുവൈത്ത് സിറ്റി എന്നിവയെല്ലാം പരിഗണനാ നഗരങ്ങളിലുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജിസിസി രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗം റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. ആറ് രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് 2117 കിലോമീറ്റര്‍ ദൂരമുണ്ടാകുമെന്നും മസ്‌ക്കത്തില്‍ നടന്ന യോഗം വിലയിരുത്തി. 2030 ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് ധാരണ. പല ജിസിസി രാജ്യങ്ങളിലും ബന്ധപ്പെട്ട ജോലികള്‍ തുടങ്ങുകയും ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക