ഭാഗ്യം വരുമെന്ന് കരുതി യാത്രക്കാരൻ വിമാനത്തിന്‍റെ എഞ്ചിനിലേക്ക് നാണയങ്ങൾ വലിച്ചെറിഞ്ഞു

0
1689

മാർച്ച് ആറിന് സന്യയിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള ചൈന സതേൺ എയർലൈൻസ് വിമാനത്തിലാണ് അസ്വഭാവിക സംഭവങ്ങൾ അരങ്ങേറിയത്. ഒരു യാത്രക്കാരൻ വിമാനത്തിന്‍റെ എഞ്ചിനിലേക്ക് നാണയങ്ങൾ വലിച്ചെറിഞ്ഞതോടെ രാവിലെ 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് മണിക്കൂറിലധികം വൈകുകയായിരുന്നു.

വിമാനം പുറപ്പെടാന്‍ അസ്വാഭാവികത തോന്നിയപ്പോള്‍ നടത്തിയ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എഞ്ചിനിലെ തകരാറ് കണ്ടത്താൻ ജീവനക്കാർക്ക് സാധിച്ചത്. നാണയങ്ങൾ എറിഞ്ഞതായി സംശയിക്കുന്ന ഒരു യാത്രക്കാരനെ ഫ്ലൈറ്റ് അറ്റൻഡന്‍റ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകഴിഞ്ഞു. എന്നാൽ, ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.  ഭാഗ്യം വരുമെന്ന് കരുതി എഞ്ചിനിലേക്ക് അഞ്ച് നാണയങ്ങൾ ഇട്ടതായി ഇയാൾ സമ്മതിച്ചു. ഒടുവിൽ മെയിന്‍റനന്‍സ്  ജീവനക്കാരുടെ സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കിടെ നാണയങ്ങൾ കണ്ടെത്തിയതായി എയർലൈൻ സ്ഥിരീകരിച്ചു, 

എന്നാൽ, എഞ്ചിനില്‍ നിന്നും എത്ര നാണയങ്ങള്‍ ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവം ചൈന സതേൺ എയർലൈൻസിന്‍റെ ശക്തമായ പ്രതികരണത്തിന് കാരണമായി. ചൈനീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ, എയർലൈൻസിന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ ഇത്തരം അപരിഷ്‌കൃതമായ പെരുമാറ്റങ്ങൾ നിരാശജനകമാണന്നും യാത്രക്കാർ ആവർത്തിക്കരുതെന്നും കുറിച്ചു. വിമാന എഞ്ചിനിലേക്ക് ഇത്തരം വസ്തുക്കൾ എറിയുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് എയർലൈൻ ഊന്നിപ്പറഞ്ഞു.

ഇത് വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും തക്കതായ ശിക്ഷ അനുഭവിക്കുമെന്നും അവര്‍ വ്യക്തമാക്കി. 2021-ലും ചൈനയിൽ നിന്ന് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു, വിമാനത്തിന്‍റെ എഞ്ചിനിലേക്ക് നാണയങ്ങൾ എറിയുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച ഒരു യാത്രക്കാരൻ എഞ്ചിനുള്ളിൽ നാണയങ്ങൾ ഇട്ടതിനെ തുടർന്ന് അന്ന് വിമാന സര്‍വ്വീസ് തന്നെ റദ്ദാക്കി.

വെയ്ഫാംഗിൽ നിന്ന് ഹൈക്കൗവിലേക്ക് 148 യാത്രക്കാരുമായി പോകേണ്ടിയിരുന്ന  വിമാനമാണ് അന്ന് റദ്ദാക്കിയത്.  ഭാഗ്യവശാൽ, വിമാനം പറന്നുയരുന്നതിന് മുമ്പ് റൺവേയിൽ ഏതാനും നാണയങ്ങൾ കിടക്കുന്നത് എയർപോർട്ട് ജീവനക്കാർ ശ്രദ്ധിച്ചതാണ് വലിയ അപകടം ഒഴിവാക്കാൻ സഹായകരമായത്.