തൃശൂർ: ബി ഡി ജെ എസ് സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി പൂർത്തിയായതോടെ ചാലക്കുടിയിലെ മത്സര ചിത്രം തെളിഞ്ഞു. ചാലക്കുടിയില്‍ കെകെ ഉണ്ണികൃഷ്ണന്, മാവേലിക്കരയില്‍ ബൈജു കലാശാല എന്നിവരാണ് മത്സരിക്കുക. കോട്ടയം, ഇടുക്കി സീറ്റൂകളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. കോട്ടയത്ത് പാർട്ടി അധ്യക്ഷന്‍ തുഷാർ വെള്ളപ്പാള്ളി, ഇടുക്കിയില്‍ മുന്‍ കേരള കോണ്‍ഗ്രസ് എം എല്‍ എ മാത്യൂ സ്റ്റീഫന്‍ എന്നിവർക്കാണ് സാധ്യത.
കെ പി എം എസ് നേതാവായിരുന്ന ബൈജു കലാശാല നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥിയായി മാവേലിക്കരയില്‍ നിന്നും മത്സരിച്ചെങ്കിലും മുപ്പതിനായിരത്തിലേറെ വോട്ടിന് തോറ്റു. പിന്നാലെ കോണ്‍ഗ്രസ് വിട്ട ഇദ്ദേഹം അടുത്തിടെ ബി ഡി ജെ എസില്‍ ചേരുകയായിരുന്നു.
കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്ന പത്മജ വേണുഗാപാലിനെ ചാലക്കുടി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് ബി ഡി ജെ എസിന് തന്നെ നല്കാന് എന്‍ ഡി എ തീരുമാനിക്കുകയായിരുന്നു. കെ എ ഉണ്ണികൃഷ്ണന് നിലവില്‍ റബർ ബോർഡ് വൈസ് ചെയർമാനാണ്. അഡ്വ സംഗീതാ വിശ്വനാഥൻ, ഇ എസ് ഷീബ എന്നിവരേയും ബി ഡി ജെ എസ് ചാലക്കുടി മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു.
2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയില്‍ നിന്നും ബി ജെ പി നേതാവായിരുന്ന എ എന്‍ രാധാകൃഷ്ണനായിരുന്നു ചാലക്കുടിയില്‍ നിന്നും മത്സരിച്ചത്. 128996 വോട്ട് നേടാനും അദ്ദേഹത്തിന് സാധിച്ചു. മണ്ഡലത്തില്‍ ആദ്യമായിട്ടായിരുന്നു ബി ജെ പിക്ക് ഒരു ലക്ഷത്തിലേറെ വോട്ട് ലഭിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥിയായ ബി ഗോപാലകൃഷ്ണന് 92848 വോട്ടായിരുന്നു ലഭിച്ചത്.
അതേസമയം, കോണ്‍ഗ്രസ് ഇത്തവണയും രംഗത്ത് ഇറക്കിയിരിക്കുന്നത് സിറ്റിങ് എംപിയായ ബെന്നി ബെഹനാനേയാണ്. 2019 ലെ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാർത്ഥിയായ ഇന്നസെന്റിനെ 132274 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബെന്നി ബെഹനാന് പരാജയപ്പെടുത്തിയത്. എല്‍ ഡി എഫ് ആകട്ടെ മണ്ഡലം തിരികെ പിടിക്കാനായി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ രവീന്ദ്രനാഥിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്.





