നിർത്തിയിട്ട കപ്പലിലേക്ക് മറ്റേ കപ്പൽ ഇടിച്ച് കയറുകയായിരുന്നു
മനാമ: ബഹ്‌റൈനിലെ തുറമുഖത്ത് ബ്രിട്ടീഷ് റോയൽ നേവിയുടെ രണ്ട് മൈൻ വേട്ട കപ്പലുകൾ കൂട്ടിയിടിച്ചു. റോയൽ നേവി തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച ബഹ്‌റൈൻ ഹാർബറിലുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൂതി സേനയുടെ ആക്രമണത്തിൽ നിന്ന് ചെങ്കടൽ കപ്പലുകളെ സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്ന റോയൽ നേവി ഗൾഫ് മേഖലയിൽ യുഎസ് നാവികസേനയുമായി ചേർന്ന് പ്രവർ ത്തിച്ച് വരികയാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിന്റെ ദൃശ്യങ്ങൾ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വീഡിയോയിൽ എച്ച്എംഎസ് ചിഡിംഗ്ഫോൾഡ് എന്ന കപ്പൽ ഇവിടെ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് ബംഗോർ എന്ന കപ്പലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ അതിഭയങ്കര ശബ്‌ദവും ബങ്കറിൽ കുലുക്കവും ഉണ്ടാക്കിയത് വീഡിയോയിൽ വ്യക്തമാണ്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാൽ ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും റോയൽ നേവിയുടെ കമാൻഡർ ഓപ്പറേഷൻസ് റിയർ അഡ്മിറൽ എഡ്വേർഡ് അഹ്ൽഗ്രെൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ വെളിപ്പെടുത്തി. സംഭവത്തിൽ സമ്പൂർണവും സമഗ്രവുമായ അന്വേഷണം ഇതിനകം നടക്കുന്നുണ്ടെന്നും കൂടുതൽ സംഭവങ്ങൾ തടയാൻ കഴിയുന്ന നടപടിക്രമങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ അത് വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ചെങ്കടലിൽ ഹൂതി ഭീഷണികളെ ചെറുക്കാനായി ബ്രിട്ടൻ, അമേരിക്ക ഉൾപ്പെടെയുള്ള സൈനികർ ശക്തമായ നീക്കമാണ് നടത്തുന്നത്. ഗസയിൽ ഇസ്‌റാഈലുമായി സംഘർഷത്തിൽ കഴിയുന്ന ഫലസ്തീൻ ഗ്രൂപ്പായ ഹമാസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ഹൂതികൾ വ്യക്തമാക്കുന്നത്. ഹൂതികളുടെ നീക്കങ്ങളും ആക്രമണങ്ങളും ലോക വ്യാപാരത്തെ തടസ്സപ്പെടുത്തുകയും വിതരണ തടസ്സത്തെക്കുറിച്ചുള്ള ഭയം ഉയർത്തുകയും ചെയ്‌തിട്ടുണ്ട്. പലപ്പോഴായി നടത്തുന്ന ചെങ്കടൽ ആക്രമണത്തിന് മറുപടിയായി ഹൂതികളെ ഭീകരരായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ മർച്ചൻ്റ് ഷിപ്പിംഗിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബ്രിട്ടനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഗൾഫ് കടലിൽ ബ്രിട്ടീഷ് റോയൽ നേവിയുടെ കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു, വീഡിയോ👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




