മനാമ: പണമയയ്ക്കുന്നതിന് നികുതി ചുമത്തുന്ന കരട് നിയമം ബഹ്റൈൻ ശൂറ കൗൺസിൽ തള്ളി. ഒരാഴ്ച മുൻപാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്തണമെന്ന ആവശ്യം ചില പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ചത്.
ജീവിതച്ചിലവുകൾ നിയന്ത്രിക്കാൻ പാട് പെടുന്ന പ്രവാസികൾ ഇക്കാര്യത്തിൽ വളരെ ആശങ്കപ്പെട്ടിരുന്നു. ശൂറ കൗൺസിലിൽ സാമ്പത്തിക കാര്യസമിതി അംഗമായ ബസ്സം അൽ-ബിൻ മുഹമ്മദാണ് ഇക്കാര്യത്തിൽ പുനർചിന്തനം ആവശ്യമാണെന്നും വ്യക്തമാക്കിയത്.
അത്തരമൊരു നിയമത്തിന്റെ നിരവധി പ്രതികൂല ഫലങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കരട് നിയമം നിയമാനുസൃതമായ വിദേശ കൈമാറ്റങ്ങൾ കുറയ്ക്കുകയും വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഇത് കള്ളപ്പണം വെളുപ്പിക്കൽ, കരിഞ്ചന്ത അല്ലെങ്കിൽ ക്രിപ്റ്റോകറൻസികളുടെ ഉപയോഗം എന്നിവയിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ നിക്ഷേപം ആകർഷിക്കുന്നതിലെ ബഹ്റൈനിന്റെ മത്സരശേഷിയെയും ഇത് ബാധിക്കും. ഇത് നിക്ഷേപത്തെ തടസ്സപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.




