ഇത്തിഹാദ് എയർവേഴ്സിന്റെ കേരളത്തിലേക്കുള്ള സർവീസുകൾ ജനുവരി ഒന്ന് മുതൽ. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തും വിധമാണ് സർവീസകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. നിലവിൽ കൊച്ചി വിമാനത്താവളത്തിലേക്ക് മൂന്നു സർവിസുകൾ മാത്രമാണ് ഇത്തിഹാദ് നടത്തുന്നത്. പുതിയ സർവീസൂകൾ കൂടി ആരംഭിക്കുന്നതോടെ കേരളത്തില മൂന്ന് പ്രധാന വിമാനത്താവളങ്ങളിലേക്കും ഇത്തിഹാദ് സർവീസ് ലഭ്യമാകും.
ഉച്ചകഴിഞ്ഞ് 2.40ന് അബുദബിയിൽ നിന്ന് പറന്നുയരുന്ന വിമാനം രാത്രി 7.55ന് കോഴിക്കോട് ഇറങ്ങും. പിന്നീട് രാത്രി 9.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം അർധരാത്രി 12.05ന് അബുദാബിയിൽ എത്തും. എയർ ബസ് 320 ശ്രേണിയിൽപ്പെട് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. എട്ട് ബിസിനസ് ക്ലാസുകളും, 157 എക്കോണമി സീറ്റുകളുമാണ് ഈ വിമാനത്തിലുണ്ടാവുക.
എയർ ബസ് 321 ശ്രേണിയിൽപ്പെട്ട വിമാനങ്ങളാണ് അബുദാബി തിരുവനന്തപുരം സക്‌ടറിൽ സർവിസ് നടത്തുക. പുലർച്ച 3.20ന് അബൂദബായിൽ നിന്നും വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഇത് രാവിലെ ഒമ്പത് മണിക്കാണ് തിരുവനന്തപുരത്തെത്തുക. തുടർന്ന് രാവിലെ 10.05ന് തിരുവനന്തപുരത്തുനിന്ന് തിരിച്ച് പറക്കുന്ന വിമാനം ഉച്ചക്ക് 12.55ന് അബുദാബിയിൽ എത്തും.
ഏഴു കിലോ ഹാൻഡ് ബാഗ് മാത്രമായം, ഹാൻഡ് ബാഗിന് പുറമെ മുതൽ 35 കിലോ വരെ ലഗേജും കൊണ്ടുപോകാൻ സാധിക്കും വിധം വിവിധ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ദുബായ് അൽ വാസിൽ സെന്ററിലെ ഷെയ്ഖ് സായിദ് റോഡിൽനിന്നും തിരിച്ചും സൗജന്യ ബസ് സർവിസും പുതിയ സർവിസുകൾക്കായി ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.
കേരളത്തിലേക്കുള്ള ഇത്തിഹാദിന്റെ പുതിയ സർവീസുകൾ സൌദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കും വളരെയേറെ ആശ്വാസകരമാകും. നിലവിൽ സൌദി- അബൂദാബി സെക്‌ടറിൽ ഇത്തിഹാദ് നിരവധി സർവീസുകൾ നടത്തുന്നുണ്ട്. നേരത്തെ ഇത്തിഹാദ് കോഴിക്കോട്ടേക്ക് സർവസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിറുത്തി വെക്കുകയായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ മുൻ കാലങ്ങളിലെ പോലെ ജനുവരി മുതലും സൌദി പ്രവാസികൾക്ക് ഇത്തിഹാദിൽ കോഴിക്കോട്ടേക്കും, കൊച്ചിയിലേക്കും, തിരുവനന്തരപുരത്തേക്കും യാത്ര ചെയ്യാം.




