റിയാദ്: അജ്ഞാതര്‍ മൊബൈല്‍ സിം എടുത്ത് പണം തട്ടിയ കേസില്‍ ഉംറ വിസയിലെത്തിയ മലയാളി പോലീസ് കസ്റ്റഡിയില്‍. മൂന്നാഴ്ച മുമ്പ് ഭാര്യയോടൊപ്പം ഉംറ വിസയില്‍ റിയാദിലെത്തിയ കോഴിക്കോട് സ്വദേശിയാണ് അജ്ഞാതര്‍ തന്റെ പേരില്‍ സിം എടുത്ത് പണം തട്ടിയ കേസില്‍ അല്‍ഹസ പോലീസ് കസ്റ്റഡിയിലായത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യന്‍ എംബസി സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ വിഷയത്തിലിടപ്പെട്ട് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. 40 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ടര വര്‍ഷം മുമ്പാണ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോയത്.
മൂന്നാഴ്ച മുമ്പ് ഭാര്യയോടൊപ്പം ഉംറ വിസയില്‍ റിയാദ് വിമാനത്താവളത്തിലെത്തി. മക്കള്‍ സ്വീകരിക്കാനെത്തിയിരുന്നു. എമിഗ്രേഷന്‍ കഴിഞ്ഞ് ഇദ്ദേഹം പുറത്തിറങ്ങുന്നതും കാത്തിരുന്ന മക്കള്‍ പിന്നീട് കണ്ടത് ഇദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുന്നതാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അല്‍ഹസ സ്റ്റേഷനില്‍ എത്തിച്ച വിവരമറിഞ്ഞത്.
സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന് ഈ വിഷയത്തിലിടപെടാന്‍ ഇന്ത്യന്‍ എംബസി അനുമതി പത്രം നല്‍കിയതിനാല്‍ പോലീസ് സ്റ്റേഷനിലെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആള്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന മൊബൈല്‍ സിം കാര്‍ഡ് വഴി സ്വദേശിയുടെ പണം തട്ടിയെന്നതാണ് കേസ്. 40 വര്‍ഷമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം അല്‍ ഹസയില്‍ മുമ്പ് പോയിട്ടില്ലായിരുന്നു.
കൊവിഡ് സമയത്ത് നാട്ടിലായതിനാല്‍ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതവുമായിരുന്നു. തിരിച്ച് വന്ന് റി ആക്റ്റിവേറ്റ് ചെയ്യാന്‍ എസ് ടി സി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ആ സിം കാര്‍ഡ് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞ് വേറെ നമ്പറെടുത്തു. ഈ രണ്ട് മൊബൈല്‍ കണക്ഷനുമല്ലാത്ത മറ്റൊരു നമ്പര്‍ ഉപയോഗിച്ചാണ് അജ്ഞാതന്‍ സൗദി പൗരന്റെ എകൗണ്ടിലെ പണം തട്ടിയത്. പ്രായാധിക്യവും ആരോഗ്യസ്ഥിതിയുമെല്ലാം ബോധ്യപ്പെടുത്തി ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസ് സംബന്ധമായ വിഷയങ്ങള്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതിനാല്‍ അല്‍ഹസ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജറാക്കിയ ശേഷം മാത്രമേ മോചിപ്പിക്കാനാകൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
രണ്ട് പ്രവിശ്യകള്‍ തമ്മില്‍ ബന്ധപ്പെട്ടത് കൊണ്ട് വിമാന മാര്‍ഗ്ഗം മാത്രമേ എത്തിക്കാന്‍ കഴിയുകയുള്ളു എന്നതിനാലാണ് മൂന്നാഴ്ച കസ്റ്റഡിയില്‍ കിടക്കേണ്ടി വന്നത്. രണ്ട് പോലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുടെ സമീപനം ഇദ്ദേഹത്തിനും മക്കള്‍ക്കും വലിയ ആശ്വാസമായെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി റിയാദില്‍ നിന്ന് വിമാനമാര്‍ഗ്ഗം ദമാമിലേക്കും തുടര്‍ന്ന് അല്‍ഹസയിലുമെത്തിച്ച് കേസന്വേഷണം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ പഴയ സ്‌പോണ്‍സറുടെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക