Saturday, 27 July - 2024

മകളെ പിതാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു

ജയ്പുര്‍: 32-കാരിയായ മകളെ പിതാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ പാലി സ്വദേശിയായ ശിവ്‌ലാല്‍ മേഘ് വാളാണ് മകള്‍ നിര്‍മ(32)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ശിവ്‌ലാല്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശിവ്‌ലാല്‍ മകളെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ശിവ്‌ലാല്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണ് താമസം. ഇയാളുടെ ഭാര്യയും മക്കളും നിലവില്‍ ഗുജറാത്തിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച രാജസ്ഥാനിലെ പാലിയില്‍ ഒരുവിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് മകള്‍ നിര്‍മയെ പ്രതി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കുടുംബകലഹത്തിന് കാരണം മൂത്തമകള്‍ നിര്‍മയാണെന്നായിരുന്നു ശിവ്‌ലാല്‍ കരുതിയിരുന്നത്. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ മൊഴി. വിവാഹിതയായി കുടുംബത്തോടൊപ്പം താമസിക്കുന്ന നിര്‍മ ഒരുകല്യാണത്തില്‍ പങ്കെടുക്കാനായാണ് തിങ്കളാഴ്ച പാലിയിലെ ഇസാലി ഗ്രാമത്തിലെത്തിയത്.

ശിവ്‌ലാലിന്റെ ഇളയമകളും നിര്‍മയ്‌ക്കൊപ്പം ഉണ്ടായിരുന്നു. വിവാഹത്തിനെത്തിയ പെണ്‍മക്കളോട് തനിക്ക് ഒരുകാര്യം സംസാരിക്കാനുണ്ടെന്നും തന്റെ കൂടെ ഒരിടത്തേക്ക് വരണമെന്നും ശിവ്‌ലാല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇളയമകളെ ഒരിടത്ത് നിര്‍ത്തിയശേഷം മൂത്തമകളുമായി ആളൊഴിഞ്ഞയിടത്തേക്ക് പോയി. ഇവിടെവെച്ചാണ് പ്രതി മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയുംചെയ്തു.

മടങ്ങിയെത്തിയ പിതാവിന്റെ കൈയില്‍ ചോര കണ്ടതോടെയാണ് ഇളയമകള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ഇവര്‍ ബഹളംവെയ്ക്കുകയും നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ സ്ഥലത്തുനിന്ന് പാതി കത്തിക്കരിഞ്ഞനിലയില്‍ നിര്‍മയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

Most Popular

error: