രോഗികള്‍, ഡോക്ടര്‍മാര്‍, അഭയാര്‍ഥികള്‍ തുടങ്ങി ഇരുനൂറോളം പേരെ കണ്ണുമൂടിക്കെട്ടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച, 30 പേരെ കണ്ണുകെട്ടി വിവസ്ത്രരാക്കി ചോദ്യംചെയ്തിരുന്നു
ഗസ്സസിറ്റി: ഹമാസുകാരെ ലക്ഷ്യമിട്ട് വ്യാഴാഴ്ചയും അല്‍ശിഫ ആശുപത്രിയില്‍ തിരച്ചിലും ഉപരോധവും ശക്തമാക്കി ഇസ്റാഈൽ സൈന്യം. ചികിത്സാ ഉപകരണങ്ങളും ശസ്ത്രക്രിയാവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടവും പൂര്‍ണമായും തകര്‍ത്തു. അല്‍ശിഫയുടെ കെട്ടിടസമുച്ചയം ഭാഗികമായി തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രോഗികള്‍, ഡോക്ടര്‍മാര്‍, അഭയാര്‍ഥികള്‍ തുടങ്ങി ഇരുനൂറോളം പേരെ കണ്ണുമൂടിക്കെട്ടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ചോദ്യംചെയ്യാനാണോ ബന്ദികളാക്കാനാണോ കൊണ്ടുപോയതെന്നകാര്യം വ്യക്തമല്ല. ഡയാലിസിസ് രോഗികളുടെ വാര്‍ഡ്, എക്സറേ മുറി, ഫാര്‍മസി എന്നിവയും സൈന്യം പിടിച്ചെടുത്തു. അല്‍ശിഫയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് ഗസയിലെ ആശുപത്രികളുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സകൂത് പറഞ്ഞു.
ബുധനാഴ്ച, 30 പേരെ കണ്ണുകെട്ടി വിവസ്ത്രരാക്കി ചോദ്യംചെയ്തിരുന്നു. മരുന്നുസംഭരണശാലയും തകര്‍ത്തു. വാര്‍ഡുകളില്‍ ഇരച്ചെത്തിയ ഇസ്റാഈൽ സൈനികര്‍ ചോദ്യംചെയ്യുന്നതിനായി 16 വയസ്സിനു മുകളിലുള്ളവരോട് കൈപൊക്കാനാവശ്യപ്പെടുകയും ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹകരിക്കാത്തവരെ വെടിവെച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ആശുപത്രിയുടെ നിലവറകളിലെല്ലാം ഹമാസുകാര്‍ക്കായി അരിച്ചുപെറുക്കി. കെട്ടിടത്തിനകത്ത് പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനോട് കീഴടങ്ങാനാവശ്യപ്പെട്ടു. അല്‍ശിഫയിലെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇസ്റാഈൽ സൈനിക മേജര്‍ ജനറല്‍ യാരോണ്‍ ഫിങ്കല്‍മാന്‍ പറഞ്ഞു.
22 ഏക്കറുള്ള ആശുപത്രിവളപ്പില്‍ യുദ്ധടാങ്കുകളുമായി ദിവസങ്ങളായി നിലയുറപ്പിച്ച സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിച്ചത്. ആശുപത്രിയില്‍ 2300-ഓളം പേരുണ്ടെന്നാണ് യു.എന്നിന്റെ കണക്ക്. 650-ലേറെപ്പേര്‍ രോഗികളാണ്.
അതേസമയം, അല്‍ശിഫ ആശുപത്രിയില്‍ ഹമാസിന്റെ താവളങ്ങള്‍ കണ്ടത്താന്‍ ഇസ്റാഈൽ സൈന്യത്തിനായില്ല. എന്നാല്‍, നിലവറകളില്‍ നടത്തിയ തിരച്ചിലില്‍ തോക്കുകളടക്കമുള്ള ആയുധങ്ങള്‍ ലഭിച്ചെന്ന് പ്രതിരോധസേന അറിയിച്ചു. എന്നാൽ ഇത് നാടകമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്. ഇവിടത്തെ ടെക്നീഷ്യന്‍മാരെ സൈന്യം തടവിലാക്കി.
“ലാപ്‌ടോപ്പ് പണി പറ്റിച്ചു; ഹമാസ് വിരുദ്ധ വീഡിയോ ഡിലീറ്റ് ചെയ്ത് ഇസ്റാഈൽ സേന”
“ഗസ്സ സിറ്റി: അൽ ഷിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമാക്കി ഉപയോഗിച്ചു എന്നതിന് തെളിവായി ഇസ്റാഈൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ട വീഡിയോക്കെതിരെ വ്യാപക വിമർശം. ആശുപത്രിയിലെ എംആർഐ സെന്ററിൽ വച്ച് പകർത്തിയ വീഡിയോയിൽ ഭീകരപ്രവർത്തനത്തിന് തെളിവായി ഒന്നും കാണിക്കാനായില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഡിഎഫ് വക്താവ് ലഫ്. കേണൽ ജോനാഥൻ കോൺറികസ് ആണ് വീഡിയോയിൽ ലൈവായി സംസാരിക്കുന്നത്.
ഇസ്റാഈൽ ഡിഫൻസ് ഫോഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ച ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തത് ഇസ്റാഈലിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയായി. ഇതേ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്‌തെങ്കിലും പ്രധാനപ്പെട്ട ചില ഭാഗങ്ങൾ മാസ്‌ക് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
‘കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം’ എന്ന തലവാചകത്തോടെയാണ് ആദ്യ വീഡിയോ ഐഡിഎഫ് പോസ്റ്റ് ചെയ്തത്. എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ, ഇന്റലിജൻസ് ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തി എന്നാണ് വീഡിയോ അവകാശപ്പെട്ടത്. ലാപ്‌ടോപ്പും അതിനടുത്തുള്ളി സിഡി ബണ്ടിലും ഭീകരപ്രവർത്തനത്തിന്റെ തെളിവായി ചൂണ്ടാക്കാട്ടിയിരുന്നു.
ലെനോവ തിങ്ക്പാഡ് ടി490 ലാപ്‌ടോപ്പാണ് വീഡിയോയിൽ കാണിച്ചിരുന്നത്. അതിനടുത്തായിരുന്നു സിഡി ശേഖരം. യഥാർത്ഥത്തിൽ സിഡി ഡ്രൈവ് ഇല്ലാത്ത ലാപ്‌ടോപ്പാണ് തിങ്ക്പാഡ് ടി490. സമൂഹമാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഐഡിഎഫ് വീഡിയോ ഡിലീറ്റ് ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്ത വീഡിയോയിൽ ലാപ്‌ടോപ് പൂർണമായി മാസ്‌ക് ചെയ്യപ്പെട്ടിരുന്നു. രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ‘കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം’ എന്ന തലവാചകവുമുണ്ടായിരുന്നില്ല.
ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയ ഐഡിഎഫ് സൈനിക ഒറി മെഗിദിഷിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 29ന് ഷിൻ ബെറ്റിലെ കരയാക്രമണത്തിൽ ഇസ്രായേൽ സേന മോചിപ്പിച്ച സൈനികയാണ് ഇവർ. മെഗിദിഷ് കുടുംബവുമായി സന്ധിക്കുന്നതിന്റെ നിമിഷങ്ങൾ ഐഡിഎഫ് ഒക്ടോബർ 31ന് എക്‌സിൽ (നേരത്തെ ട്വിറ്റർ) പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലാപ്‌ടോപ് ഇസ്രായേലിന്റേതാണ് എന്ന് തെളിയിക്കുന്നതാണ് മെഗിദിഷിന്റെ ചിത്രമെന്ന് സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിക്കുള്ളിൽ ഹമാസ് ആയുധം സൂക്ഷിച്ചതിന്റെ തെളിവായാണ് ഇസ്റാഈൽ വീഡിയോ പുറത്തുവിട്ടത്. ആശുപത്രി സൈനിക ഓപറേഷനായി ഉപയോഗിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കോൺറികസ് ആരോപിക്കുന്നു. ആയുധങ്ങൾ സൂക്ഷിച്ച ബാഗുകൾ, ഏതാനും തോക്കുകൾ, വെടിയുണ്ട, ഒരു ഗ്രനേഡ് എന്നിവയാണ് പ്രധാനമായും വീഡിയോയിൽ കാണിക്കുന്നത്.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ബുധനാഴ്ച രാത്രി മുതൽ ഐഡിഎഫിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. ഹമാസിന്റെ സൈനിക കേന്ദ്രമാണ് അൽ ഷിഫ എന്നാണ് ഇസ്റാഈലും യുഎസും അവകാശപ്പെട്ടിരുന്നത്. ആശുപത്രിയുടെ ബേസ്‌മെന്റിൽ ഹമാസ് സൈനിക താവളം പ്രവർത്തിക്കുന്നതിന്റെ ഗ്രാഫിക് വീഡിയോയും ഇസ്റാഈൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ ഐഡിഎഫിന് ലഭിച്ചിട്ടില്ല.
ആറു ടാങ്കുകളുടെ അകമ്പടിയോടെ നൂറു കമാൻഡോകളാണ് അൽ ഷിഫയിലേക്ക് കടന്നുകയറിയത്. എത്തിയ ഉടൻ 16നും 40നും ഇടയിലുള്ള എല്ലാ പുരുഷന്മാരെയും സൈന്യം ചോദ്യം ചെയ്തു. ഓരോ മുറികളും അരിച്ചുപെറുക്കി. അകത്തുള്ളവരോട് ഉടൻ പുറത്തുവരാൻ ആവശ്യപ്പെട്ട് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക