നാണയം നൽകിയപ്പോൾ, ജീവനക്കാരുടെ മുഖത്ത് കടന്നലുകുത്തിയതു പോലെയായിരുന്നു. ഇന്ത്യൻ രൂപയല്ലേ, സ്വീകരിക്കില്ലെന്ന് പറയാൻ പറ്റില്ലല്ലോ
കൊല്ലം: ദിവസം ഇരുപതിലേറെ തവണ വൈദ്യുതി വിച്ഛേദിക്കുന്ന കെ എസ് ഇ ബിക്ക് ചില്ലറയായി ‘പണി’ കൊടുത്ത് വാർഡ് അംഗം. ഒൻപത് വീടുകളിലെ വൈദ്യുതി ബില്ലായ പതിനായിരം രൂപയുടെ നാണയത്തുട്ടുകൾ ജീവനക്കാരെക്കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയായിരുന്നു പ്രതിഷേധം. കൊല്ലം തലവൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡിലെ ബിജെപി അംഗം സി.രഞ്ജിത്താണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞദിവസം കെഎസ്ഇബി പട്ടാഴി സെക്ഷന്‍ ഓഫിസിലായിരുന്നു സംഭവം. മേഖലയില്‍ ബില്‍ അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു ഇന്നലെ. ഒൻപത് വീടുകളിലെ ബില്ലുമായി നേരിട്ടെത്തിയാണ് പണം അടച്ചത്. ഓരോ ബില്ലിന്റെയും തുക പ്രത്യേകം കവറുകളിലാക്കി കെട്ടി സഞ്ചിയിലാണ് എത്തിച്ചത്. ജീവനക്കാർ ഒരുമിച്ചിരുന്നാണ് നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ഇനിയും പവർകട്ട് തുടർന്നാൽ, വാർഡിലെ മുഴുവൻ വീടുകളിലെയും ബിൽ തുക നാണയമാക്കി കൊണ്ടുവരുമെന്നും രഞ്ജിത്ത് ജീവനക്കാരോടു പറഞ്ഞു.
വൈദ്യുതി നിരക്ക് വർധന, പവർകട്ട് എന്നിവയിൽ പ്രതിഷേധിച്ചായിരുന്നു നടപടിയെന്ന് രഞ്ജിത്ത് പറഞ്ഞു. ‘‘സമയം പറഞ്ഞിട്ടുള്ള പവർകട്ടല്ല. ദിവസം ഇരുപതിലേറെ തവണയാണ് വൈദ്യുതി പോകുന്നത്. അഞ്ചു മിനിറ്റ് വരും, പതിനഞ്ചു മിനിറ്റ് പോകും. ചിലപ്പോൾ ഒരു മണിക്കൂർ വൈദ്യുതി ഉണ്ടാകും, അഞ്ചു മിനിറ്റ് പോകും. ഇങ്ങനെ തുടർച്ചായി പോകാറുണ്ട്. ഇതു കാരണം പല വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാകുകയാണ്. കുറേ നാളായി ഇങ്ങനെ പോകുന്നു. പഞ്ചായത്ത് കമ്മിഷനിലൊക്കെ എപ്പോഴും പരാതി പറയുന്നതാണ്. ഇവിടെ മരങ്ങൾ ഉണ്ടായതുകൊണ്ടാണ് വൈദ്യുതി പോകുന്നതെന്നാണ് അവർ പറയുന്നത്. എന്നാൽ, അവർ കൃത്യമായി ടച്ച് വെട്ടാറുമില്ല.
ഒൻപതു വീട്ടുകാരുടെ വൈദ്യുതി ബില്ലാണ് അടച്ചത്. പതിനായിരം രൂപയോളം ഉണ്ടായിരുന്നു. 1, 2, 5, 10 രൂപ നാണയങ്ങളായിരുന്നു. വീടുകളിൽനിന്നു പണം വാങ്ങി അമ്പലത്തിൽനിന്നാണ് ചില്ലറയാക്കിയത്’’– രഞ്ജിത്ത് കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രതിഷേധ മാർഗമെന്ന ചോദ്യത്തിന്, പൊതുജനത്തെയല്ല ബുദ്ധിമുട്ടിക്കേണ്ടതെന്നും ബന്ധപ്പെട്ട വകുപ്പിനെയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘നമ്മൾ പൊതുജനത്തെയല്ല ബുദ്ധിമുട്ടിക്കേണ്ടത്. പഞ്ചായത്തിലെ പ്രശ്നമാണെങ്കിൽ ആ വകുപ്പിനെയെ ബുദ്ധിമുട്ടിക്കാൻ പാടുള്ളൂ. പ്രതിഷേധം റോഡിലാണെങ്കിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. റോഡ് ഉപരോധങ്ങളോട് താൽപര്യമില്ല. നാണയം നൽകിയപ്പോൾ, ജീവനക്കാരുടെ മുഖത്ത് കടന്നലുകുത്തിയതു പോലെയായിരുന്നു. ഇന്ത്യൻ രൂപയല്ലേ, സ്വീകരിക്കില്ലെന്ന് പറയാൻ പറ്റില്ലല്ലോ, ഉച്ചയോടെയാണ് കൊടുത്തത്, വൈകിട്ട് 5 മണിവരെ അവർ ഇരുന്ന് എണ്ണിത്തിട്ടപ്പെടുത്തി’– രഞ്ജിത്ത് പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




