‘സ്റ്റഡി ഇൻ സഊദി അറേബ്യ’: സിജി ജിദ്ദ സെമിനാർ ശ്രദ്ധേയമായി

റിയാദ്: മാറിയ സാഹചര്യത്തിൽ സഊദി യൂണിവേഴ്സിറ്റികളിലെ അഡ്മിഷൻ നടപടികൾ വലിയ തോതിൽ സുതാര്യമായിട്ടുണ്ടെന്നും അതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ തയ്യാറാവണമെന്നും സിജി ജിദ്ദ ചാപ്റ്റർ കരിയർ വിംഗ് സംഘടിപ്പിച്ച ‘സ്റ്റഡി ഇൻ സഊദി അറേബ്യ – അഡ്മിഷൻ ടു കിംഗ് അബ്ദുൽഅസീസ് യൂണിവേഴ്സിറ്റി’ ഓൺലൈൻ സെമിനാറിൽ പങ്കെടുത്ത അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദരും അഭിപ്രായപ്പെട്ടു. സഊദിയിൽ ഇഖാമയുള്ളവർക്ക് ഇവിടെ നിന്ന് തന്നെ കോഴ്സുകൾക്ക് ചേരാനാവും. എന്നാൽ നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് അപക്ഷ നൽകി മുഴുവൻ സ്കോളർഷിപ്പോടെ എഞ്ചിനീയറിംഗ്, മാനേജ്മെന്റ് തുടങ്ങിയ നിരവധി കോഴ്സുകൾക്ക് ചേരാവുന്നതാണ്. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പഠനങ്ങൾക്ക് പുറമെ പി.എ.ച്ച്.ഡിക്ക് വരെ അവസരങ്ങൾ തുറന്നിട്ടുണ്ട്. എന്നാൽ ഉന്നത മെഡിക്കൽ കോഴ്സുകൾക്ക് നിലവിൽ വിദേശികൾക്ക് അപേക്ഷിക്കാനവസരമില്ല.

സഊദിയിൽ തന്നെ വിവിധ യൂണിവേഴ്സിറ്റികളിൽ എഞ്ചിനീയറിംഗ് പി.എച്ച്.ഡി കോഴ്സുകൾ ചെയ്തു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അനുഭവങ്ങൾ പങ്കു വെച്ചു. കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ അബ്ദുറഹ്മാൻ ഫൈസൽ, സഹല എന്നിവർ വിഷയമവതരിപ്പിച്ചു. സിജി കരിയർ വിംഗ്‌ ലീഡ്സും കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അധ്യാപകരുമായ ഡോ. അബ്ദുല്ല അബ്ദുസ്സലാം, ഡോ. മുഹമ്മദ് ഫൈസൽ, ഡോ. സബ്ന കോട്ട എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. അഡ്മിഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് സിജി കരിയർ വിംഗ് പാനൽ മറുപടി നൽകി.

രക്ഷിതാക്കളും വിധ്യാർത്ഥികളുമടക്കം മുന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ആശംസ നേർന്നു. സിജി വിമൻസ് കരിയർ കോർഡിനേറ്റർ ഇർഫാന സജീർ പരിപാടികൾ നിയന്ത്രിച്ചു. ഡോ. അബ്ദുല്ല സ്വാഗതവും കരിയർ കോഡിനേറ്റർ അബ്ദുൽ ഹഖീം മുസ്‌ലിയാരകത്ത് നന്ദിയും പറഞ്ഞു.