കോഴിക്കോട്: വ്യാജ വീഡിയോയുമായി കേരളത്തിനെതിരെ കൊടിയ വിദ്വേഷ പ്രചാരണം നടത്തി ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ. ആന്റണി. കാസര്‍കോഡ് ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ ബസ്സില്‍ ബഹളം ഉണ്ടാക്കുന്ന വീഡിയോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് അനില്‍ ആന്റണി കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.
വടക്കന്‍ കേരളത്തില്‍ ഹിജാബ് ധരിക്കാതെ ബസ്സില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നായിരുന്നു അനില്‍ ട്വീറ്റ്‌ചെയ്തത്. സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടയില്‍ മുസ്‌ലിം പെണ്‍കുട്ടികളും മധ്യവയസ്‌കയായ അമുസ്‌ലിം സ്ത്രീയും തമ്മില്‍ നടക്കുന്ന തര്‍ക്കം സംബന്ധിച്ച വീഡിയോ വര്‍ഗീയ മാനങ്ങളോടെ ദേശീയതലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇത് പങ്കുച്ചാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും വിദ്വേഷ പ്രചാരണത്തില്‍ ഭാഗവാക്കായത്. മുസ്‌ലിം അല്ലാത്തതിനാല്‍ മുതിര്‍ന്ന സ്ത്രീയെ ബസില്‍ നിന്നും ഇറക്കി വിടാനാണ് പര്‍ദ്ദ ധരിച്ച കുട്ടികള്‍ ശ്രമിക്കുന്നത് എന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്. ‘ഇന്‍ഡ്യ’ മുന്നണിയില്‍പ്പെട്ട സി.പി.എമ്മും കോണ്‍ഗ്രസും ഭരിക്കുന്ന കേരളത്തിലെ ഈ അവസ്ഥ ദേശീയതലത്തിലും കൊണ്ടുവരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.’ എന്നിങ്ങനെയാണ് അനില്‍ ട്വീറ്റ്‌ചെയ്തത്.
ബസിനുള്ളില്‍ പര്‍ദ്ദ ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സാരി ധരിച്ച മുതിര്‍ന്ന സ്ത്രീയുടെ നേരെ ഉച്ചത്തില്‍ സംസാരിക്കുന്നതും വഴക്ക് കൂടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കുമ്പളം- മുള്ളെരിയ റൂട്ടില്‍ ഓടുന്ന ബസില്‍ ഒക്ടോബര്‍ 20 നാണ് സംഭവം നടന്നത്. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് നിന്നു കൈ കാണിച്ച് ബസില്‍ കയറിയതാണ് സമീപത്തെ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. തൊട്ട് മുമ്പില്‍ സ്‌റ്റോപ്പുണ്ടല്ലോ, അവിടെ നിന്നും കയറിക്കൂടായിരുന്നോ എന്നു ചോദിച്ച് കുട്ടികളെ ചോദ്യംചെയ്തപ്പോഴാണ് അവര്‍ യാത്രക്കാരിയോട് തട്ടിക്കയറിയത്. ഇത് തെറ്റായ കാപ്ഷനോടെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുകയായിരുന്നു.
എന്നാല്‍, സംഭവത്തിന്റെ വസ്തുത പലരും ചൂണ്ടിക്കാട്ടിയപ്പോള്‍, അനില്‍ തന്റെ ട്വീറ്റ് മുക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറമിലെ ബിജെപിയുടെ ഇലക്ഷന്‍ ചുമതലയുള്ള നേതാവ് കൂടിയായ അനില്‍, അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്




