വിവാഹിതയായി രണ്ടാം ദിവസം പണവും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങി

0
3207

ഗുരുഗ്രാം: ഗുരുഗ്രാമിലെ ബിലാസ്‍പൂരിൽ വിവാഹിതയായി രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങിയതായി പരാതി.

വരന്‍റെ പിതാവ് അശോക് കുമാറാണ് പരാതി നല്‍കിയത്. കുമാറിന്‍റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്.

പെൺകുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കുമാറിന്‍റെ കുടുംബം പ്രീതിയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ”പ്രീതിയെ എന്‍റെ വീട്ടുകാർക്ക് ഇഷ്ടമായതോടെ ഞാൻ അവളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച് വസ്ത്രങ്ങളും നൽകി.

ജൂലൈ 26 ന് മഞ്ജുവും കൂട്ടാളി പ്രീതിയും ജജ്ജാർ കോടതിയിലെത്തി.വിവാഹം കഴിഞ്ഞ് ഞാൻ പുതിയ മരുമകളുമായി എന്‍റെ വീട്ടിലേക്ക് മടങ്ങി.രാത്രി വൈകുവോളം എന്‍റെ വീട്ടിൽ ആഘോഷമുണ്ടായിരുന്നു, പക്ഷേ രാവിലെ മകൻ ജോലിക്ക് പോയപ്പോൾ പ്രീതിയെ കാണാതാവുകയായിരുന്നു.” കുമാര്‍ വിശദീകരിച്ചു.

തുടര്‍ന്നു നടന്ന പരിശോധനയില്‍ പണവും ആഭരണങ്ങളുമായിട്ടാണ് പ്രീതി കടന്നുകളഞ്ഞതെന്ന് മനസിലായി. മഞ്ജുവുമായി ബന്ധപ്പെട്ടെങ്കിലും കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

പ്രീതി, മഞ്ജു, മഞ്ജുവിന്‍റെ കൂട്ടാളിയായ പുരുഷന്‍ എന്നിവര്‍ക്കെതിരെ ബിലാസ്പൂർ പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.