റിയാദ്: നിപ വൈറസ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ നിരീക്ഷണം നിർദേശിച്ച് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ച് സഊദി ആരോഗ്യമന്ത്രാലയം. സഊദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ആരോഗ്യ മന്ത്രാലയം പ്രത്യേകം നിർദേശങ്ങൾ നൽകി സർക്കുലർ പുറപ്പെടുവിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ കേരളത്തിലെ സംസ്ഥാനത്ത് നിപ വൈറസ് ബാധയെക്കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും ആരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
നിപ വൈറസിന്റെ അണുബാധ നിരീക്ഷണ ഗൈഡ് ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്യുകയും ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും എല്ലാ ആരോഗ്യ പ്രാക്‌ടീഷണർമാർക്കും വിതരണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര യാത്രയും പോക്ക് വരവും മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കണക്കിലെടുത്താണ് അറിയിപ്പ് നൽകിയിരിക്കുന്നത്. സർക്കുലർ അനുസരിച്ച്, ഏത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും നേരത്തെ തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകത അവലോകനം ചെയ്യുന്നുണ്ട്.
നിപ്പ വൈറസ് മൂലം എന്തെങ്കിലും കേസുകൾ സംശയിക്കുന്നുണ്ടെങ്കിൽ, ഹിസ്‌ൻ പ്രോഗ്രാം വഴി റിപ്പോർട്ട് ചെയ്യണമെന്നും സാമ്പിൾ എടുത്ത് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് അടിയന്തിരമായി അയക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.