ചെങ്കടലിൽ സഊദി നിർമ്മിച്ച വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസിന് തുടക്കം

0
2540

റിയാദ്: സഊദി ചെങ്കടലിൽ
നിർമ്മിച്ച വിമാനത്താവളത്തിൽ നിന്ന് വിമാന സർവിസിന് തുടക്കം കുറിച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് സൗദി എയർലൈൻസിന്‍റെ ആദ്യ വിമാനം ഇറങ്ങിയത്. ഇതോടെ സൗദി എയർലൈൻസിന്‍റെ വിമാന ഷെഡ്യൂളിലേക്ക് പുതിയൊരു ലക്ഷ്യസ്ഥാനം കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. 

അടുത്തിടെയാണ് സഊദി എയർലൈൻസും റെഡ് സീ വിമാനത്താവള ഓപറേറ്റിങ് കമ്പനിയും തമ്മിൽ റെഡ്സീ വിമാനത്താവളത്തിലേക്ക് വിമാന സർവിസുകൾ ആരംഭിക്കുന്നതിനുള്ള ധാരണയിൽ ഒപ്പിട്ടത്. വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവിസുകളാണ് നിലവിലുണ്ടാകുക. അതേ ദിവസം തന്നെ റിയാദിലേക്ക് മടങ്ങും. റിയാദിൽ നിന്ന് റെഡ് സീ വിമാനത്താവളത്തിലേക്കുള്ള യാത്രക്ക് രണ്ട് മണിക്കൂറിൽ താഴെ സമയമെടുക്കും. വ്യാഴാഴ്ചത്തെ വിമാനം റിയാദിൽ നിന്ന് രാവിലെ 10.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് മടങ്ങും. 

ശനിയാഴ്ചത്തെ വിമാനം ഉച്ചക്ക് 12.50ന് റിയാദിൽ നിന്ന് പുറപ്പെടും. തുടർന്ന് അതേ ദിവസം 15.35ന് മടങ്ങും. അടുത്ത വർഷം മുതൽ റെഡ്സീ വിമാനത്താവളം അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കും. ഇതിനായുള്ള വിപുലീകരണ പ്രവർത്തനങ്ങൾ വിമാനത്താവളത്തിൽ നടന്നുവരികയാണ്.

പ്രദേശത്ത് കൂടുതൽ റിസോർട്ടുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സൗദിയുടെ വടക്കുപടിഞ്ഞാറ് ഉംലജ്, അൽവജ്ഹ് മേഖലകൾക്കിടയിൽ ചെങ്കടൽ തീരത്ത് നടപ്പാക്കി വരുന്ന ഭീമൻ ടൂറിസം വികസന പദ്ധതിക്ക് കീഴിലാണ് റെഡ് സീ വിമാനത്താവളം നിർമിച്ചിരിക്കുന്നത്.