റിയാദ്: വീട്ടുജോലിക്കെത്തി ദുരിതത്തിലായ ആറ് ഇന്ത്യൻ വനിതകൾ കൂടി സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. സ്പോൺസർ ‘ഹുറൂബി’ൽ പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ എംബസിയിയിൽ അഭയം തേടിയവരാണിവർ. എംബസിയുടെയും സാമുഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം സാധ്യമായത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നാട്ടിലേക്ക് മടങ്ങിയത്. ആറ് മാസം മുതൽ എട്ട് വർഷം വരെയായി സൗദിയിൽ ജോലി ചെയ്തവരാണിവർ. മാസങ്ങൾ ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതായതോടെ വീട് വിട്ടിറങ്ങി. ഇതിനിടെ സ്പോൺസർമാർ ഇവരെ ഹുറൂബ് അഥവ ഒളിച്ചോട്ട കേസിൽ പെടുത്തി. റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ഇവരെ സാമൂഹിക പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു.
സാമൂഹിക പ്രവർത്തകരായ മജ്ഞു, മണിക്കുട്ടൻ, നാസ് വക്കം എന്നിവർ ചേർന്ന് ദമ്മാം തർഹീൽ വഴി ആറുപേർക്കും എക്സിറ്റ് നേടിക്കൊടുത്തു. ഇന്ത്യൻ എംബസി ഔട്ട് പാസും വിമാനടിക്കറ്റും കൂടി എടുത്ത് നൽകിയതോടെ ആറു പേരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
..




