കുവൈറ്റ് സിറ്റി: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകൾ അടക്കണമെന്ന നിയമവുമായി കുവൈറ്റ് ഭരണകൂടം. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സാമൂഹികമാധ്യമമായ ‘എക്സ്’ ലൂടെയായിരുന്നു കുവൈറ്റ് വൈദ്യുത വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമം പ്രാബല്യത്തിൽ വന്നാൽ പ്രവാസികൾ രാജ്യം വിടാനുള്ള കാരണം പരിഗണിക്കില്ല. ബിൽ മുഴുവനായി അടയ്ക്കണമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. മ്യു-പേ അപ്ലിക്കേഷൻ, സഹേൽ മൊബൈൽ ആപ്ലിക്കേഷൻ, കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ടി-4 ടെർമിനലിലുള്ള കസ്റ്റമർ സർവീസ് ഓഫീസ് എന്നിവിടങ്ങളിലൂടെ ബില്ലുകൾ അടക്കാനുളള സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ബില്ലുകൾ പ്രവാസികളെകൊണ്ട് അടപ്പിച്ച് ദശലക്ഷക്കണക്കിന് ദിനാർ തിരിച്ചുപിടിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തിൽ താഴെ മാത്രമാണ് പ്രവാസികളുളളത്. ഗതാഗത നിയമലംഘനത്തിന് ചുമത്തിയിട്ടുളള പിഴകൾ അടച്ചതിന് ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് കുവൈറ്റ് മറ്റൊരു നിയമവുമായി രംഗത്തെത്തുന്നത്.
പ്രവാസികൾക്ക് അവരുടെ ട്രാഫിക് സംബന്ധമായ പിഴ ഓൺലൈനായോ കുവൈറ്റിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകളിലോ അടച്ചു തീർക്കാം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ വിവിധ കര, കടൽ, വ്യോമ അതിർത്തികളിൽ പണമടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.