ദമാം: ചെമ്മീൻ വിളവെടുപ്പ് സീസണിന്റെ തുടക്കം കുറിച്ച് സൗദി അറേബ്യ. എല്ലാ വർഷവും ഓഗസ്റ്റ് ആദ്യ ദിവസം ആരംഭിച്ച് ആറ് മാസം നീണ്ടുനിൽക്കും ചെമ്മീൻ വിളവെടുപ്പ് സീസൺ. കിഴക്കൻ പ്രവിശ്യയിലെ പ്രാദേശിക മത്സ്യവിപണികളിൽ ചൊവ്വാഴ്ച ആദ്യ ചെമ്മീൻ എത്തി. ചെമ്മീൻ വളരുന്നതിന് സംരക്ഷണവും പശ്ചാത്തലവും ഒരുക്കുന്നതിനായി വർഷത്തിന്റെ പകുതിയോളം ചെമ്മീൻ പിടിക്കുന്നത് മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിരോധനം ഏർപ്പെടുത്താറുണ്ട്.
ചെമ്മീൻ വളരുന്ന കേന്ദ്രങ്ങളിൽ എണ്ണം കൂട്ടുന്നതിനും പുനരുൽപ്പാദിപ്പിക്കാനും പ്രജനനത്തിനുമായി അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വർഷത്തിന്റെ പകുതിയോളം ചെമ്മീൻ പിടിക്കുന്നത് നിരോധിക്കുന്നതെന്ന് മേഖലയിലെ മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ അമീർ ബിൻ അലി അൽ മുതൈരി. വടക്ക് അൽഖഫ്ജി മുതൽ അൽ അഹ്‌സയുടെ തെക്ക് ഉഖൈർ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയുടെ തീരത്തുള്ള എല്ലാ ചെമ്മീൻ ബോട്ടുകൾക്കും
മന്ത്രാലയത്തിന്റെ കിഴക്കൻ പ്രവിശ്യാ ബ്രാഞ്ച്, ചെമ്മീൻ മത്സ്യബന്ധന പെർമിറ്റ് നൽകുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവിശ്യയിൽ കഴിഞ്ഞ വർഷം അൽ ഖത്തീഫിലും ജുബൈലിലും 646 ബോട്ടുകളുടെ സഹായത്തോടെ 10,254 ടൺ ചെമ്മീനാണ് വലയിലാക്കിയത്.16 കിലോ തൂക്കമുള്ള ഒരു കൂട്ടം ചെറിയ ചെമ്മീനുകൾക്ക് 400 റിയാൽ, ഇടത്തരം വലിപ്പമുള്ളതിന് 500 റിയാൽ, വലുതിന് 700 റിയാൽ, ഏറ്റവും വലിയ വലുപ്പത്തിന് 1,000 റിയാൽ എന്നിങ്ങനെയാണ് വില പ്രതീക്ഷിക്കുന്നത്.




