മക്ക: ഹജ്ജ് തീർഥാടനത്തിനു ഇന്ന് സമാപനം. ജംറകളിൽ ഇന്നത്തെ കല്ലേറു കർമങ്ങൾ പൂർത്തിയാക്കി അസ്തമയത്തിനു മുൻപ് മിനായുടെ അതിർത്തി വിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) നടത്തുന്നതോടെ ഹജ്ജിന് സമാപനമാകും.
എന്നാൽ ഇന്നു മിനായിൽ തങ്ങുന്നവർ നാളെക്കൂടി കല്ലെറിഞ്ഞ ശേഷമേ മക്കയിലെത്തി പ്രദക്ഷിണം നടത്തി വിടവാങ്ങൂ. ഹജ് സർവീസ് ഏജൻസികൾക്കു കീഴിൽ വ്യത്യസ്ത സംഘങ്ങളായി കല്ലേറിനും പ്രദക്ഷിണത്തിനും സൗകര്യം ഒരുക്കിയത് തിരക്കില്ലാതെ സുഗമമായി കർമങ്ങൾ നിർവഹിക്കാൻ സഹായിച്ചു.
അതിനിടെ ഹജ് കമ്മിറ്റിക്കു കീഴിൽ എത്തിയ ഹാജിമാർക്കു ബുധനാഴ്ച സ്വന്തം നിലയ്ക്ക് പ്രദക്ഷിണം (ത്വവാഫ്), പ്രയാണം (സഅ്‌യ്) എന്നിവയ്ക്കു പോകേണ്ടി വന്നത് അൽപം ബുദ്ധിമുട്ടുണ്ടാക്കി. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും വൊളന്റിയർമാരുടെയും സഹായത്താലാണ് ഇവർ മിനായിൽ തിരിച്ചെത്തിയത്.
പ്രാദേശിക ഹാജിമാർ മക്കയിൽ എത്തിയാലുടൻ വിടവാങ്ങൽ പ്രദക്ഷിണം നടത്തി മക്കയോട് യാത്ര പറയും. രാജ്യാന്തര ഹാജിമാർ പുണ്യനഗരിയിൽനിന്ന് യാത്രയാകുന്ന ദിവസം കഅബയുടെ അടുത്ത് എത്തിയാണ് വിടവാങ്ങൽ പ്രദക്ഷിണം നടത്താറുള്ളത്.