പെരുന്നാൾ ആഘോഷ തയ്യാറെടുപ്പുകൾ പൂർത്തിയായി
റിയാദ്: സഊദി അറേബ്യയിലെ എല്ലാ പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് അൽ അദ്ഹ നിസ്‌കാരങ്ങളുടെ സമയം പ്രഖ്യാപിച്ചു. രാജ്യത്ത് സൂര്യോദയത്തിന് ശേഷം 15 മിനിറ്റിന് ശേഷമായിരിക്കും പെരുന്നാൾ നിസ്‌കാരം നടക്കുക. രാജ്യത്തെ മിക്കയിടങ്ങളിലും സൂര്യോദയം വ്യത്യാസമുള്ളതിനാൽ പെരുന്നാൾ നിസ്‌കാര സമയവും വിവിധയിടങ്ങളിൽ വ്യത്യസ്‌തമായിരിക്കും.
സഊദി അറേബ്യയിൽ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മക്ക മദീന ഹറം പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനുള്ള ഇമാമുമാരെ പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. യാസര്‍ ബിന്‍ റാഷിദ് അല്‍ ദോസരിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കും. ഇരു ഹറമുകളിലും ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹറം കാര്യാലയം വ്യക്തമാക്കി.
സഊദിയിൽ ജൂൺ 19 ന് ദുൽഹിജ്ജ ഒന്നാണെന്ന് തുടക്കമാണെന്ന് സഊദി അറേബ്യൻ സുപ്രീം കോടതി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സഊദിയിൽ ബലിപെരുന്നാൾ ജൂൺ 28 ബുധനാഴ്ചയും ആഘോഷിക്കും.
പെരുന്നാൾ പ്രമാണിച്ച് സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിലെ തൊഴിലാളികൾക്ക് 4 ദിവസത്തെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) നേരത്തെ പ്രഖ്യാപിച്ചിരുന്നു.




