മിനാ താഴ്‌വാരം ഉണര്‍ന്നു; ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി

0
2538

മിന: ലോകത്തിന്റെ നാനാദിക്കില്‍നിന്നുമെത്തിയ തീര്‍ത്ഥാടകര്‍ ഹജിന്റെ ആദ്യ ചടങ്ങില്‍ സംബന്ധിക്കാന്‍ മിനാതാഴ്‌വാരയില്‍ എത്തിയതോടെ ടെന്റുകളുടെ നഗരമായ മിനാ താഴ്‌വാരം വീണ്ടും ഉണര്‍ന്നു.

കൊറോണ മഹാവ്യാധിക്കുശേഷമുള്ള ഏറ്റവും വലിയ തിര്‍ത്ഥാടനവുമായി ഹജജ് കര്‍മ്മത്തിനു വീണ്ടും തുടക്കമായിരിക്കയാണ്. ഇന്നലെ മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ മിനായിലേക്ക് എത്തിതുടങ്ങിയിരുന്നു. ഹജജ് കര്‍മ്മത്തിലെ ആദ്യ ചടങ്ങാണ് ഇന്ന് മിനായില്‍ നടക്കുന്നത്.

അഞ്ച് നേരത്തെ നിസ്‌ക്കാരങ്ങള്‍ ഇവിടെ വെച്ചു നിര്‍വ്വഹിക്കപ്പെടുക എന്നതാണ് പ്രധാന ചടങ്ങ്. നിസ്‌ക്കാരത്തോടൊപ്പം ഹാജിമാര്‍ വിശുദ്ധ ഖുര്‍ആന്‍ പാലായണം ചെയ്തും മറ്റ് ആരാധനകളും മന്ത്രാച്ചാരണവുമായി ഇന്ന് മിനായില്‍ കഴിയും. ദൈവ കല്‍പന പ്രകാരം മകന്‍ ഇസ്മാഈല്‍ നബിയെ ബലിയറുക്കാന്‍ എത്തിയ ഇബ്‌റാഹീം നബിയുടെ ത്യാഗപൂര്‍ണ്ണവും അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെയും ചരിത്രമാണ് ഹാജിമാര്‍ മിനായില്‍ അയവിറക്കുന്നത്.

ഇന്ന് മുഴുസമയവും ഹാജിമാര്‍ മിനായില്‍ കഴിച്ചുകൂട്ടും. നാളെയാണ് ഹജജിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമം. അറഫാ സംഗമത്തിനു പോകും മുമ്പുള്ള ഒരു ഇടത്താവളവും തയ്യാറെടുപ്പുകൂടിയാണ് ദുല്‍ഹജജ് എട്ടാം തീതിയിലെ മിനായിലെ താമസം.

നാളെ പ്രഭാതത്തോടെ മിനായില്‍നിന്നും ഹാജിമാര്‍ അറഫാ സംഗമത്തിനായി പുറപ്പെടും. മുന്‍കാലങ്ങളില്‍ ബസിലും കാല്‍നടയുമായിരുന്നു ഹാജിമാരുടെ അറഫയിലേക്കുള്ള യാത്ര എങ്കില്‍ അടുത്ത കാലത്തായി ഹറമൈന്‍ ട്രെയിന്‍ സേവനം കൂടി ഹാജിമാര്‍ക്കുണ്ട്. ഇത് ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നുമുണ്ട്.

നാളെ ഉച്ചയോടെ സൗദിക്കകത്തുനിന്നും വിദേശത്തുനിന്നുമെത്തിയ ഇരുപത്തി അഞ്ച് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍ സംഗമിക്കുമെന്നാണ് കണക്കാക്കുന്നത്. ഹാജിമാര്‍ക്കായി മിനായിലും അറഫയിലും എല്ലാ ഒരുക്കങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ശീതീകരിച്ച ടെന്റുള്‍, കിടക്കാനുള്ള സൗകര്യം, ഭക്ഷണം, വെള്ളം ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സജജമാണ്. ഹാജിമാരുടെ സുരക്ഷക്കായി ആവശ്യമായ ഉദ്യോഗസ്ഥരും സജജമാണ്.

മദീനയിലും മക്കയിലുമുള്ള രോഗികളായ ഹാജിമാരെ ഹജജ് കര്‍മ്മം ചെയ്യുവാനുള്ള എല്ലാ സൗകര്യങ്ങളോടെയും മിനായില്‍ എത്തിച്ചിട്ടുണ്ട്.