സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽനിന്നുള്ള അവസാന വിമാനം വ്യാഴാഴ്ച ജിദ്ദയിലെത്തും

0
777

മക്ക: ഇതിനകം മദീന വഴി എത്തിയ
ഇന്ത്യൻ ഹജ് കമ്മിറ്റിക്ക് കീഴിലുള്ള
മുഴുവൻ തീർഥാടകരും മക്കയിലെത്തി. 509 വിമാനങ്ങളിലായി 1,22,393 ഇന്ത്യൻ തീർഥാടകർ ഇതിനകം മക്കയിലെത്തി. ഇവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 28 ഹാജിമാർ വിവിധ കാരണങ്ങളാൽ മദീനയിലും മക്കയിലുമായി അന്തരിച്ചു. മരിച്ചവരിൽ ആറ് പേർ വിവിധ സ്വകാര്യ ഹജ് ഗ്രൂപ്പുകളിൽ എത്തിയവരാണ്.

സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽനിന്നുള്ള അവസാന ഹജ് വിമാനം കണ്ണൂരിൽനിന്നു വ്യാഴാഴ്ച വൈകീട്ട് ജിദ്ദയിലെത്തും.
മദീനയിൽ രോഗികളായ മൂന്ന് ഹാജിമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരെ ഹജ്ജിനോടടുത്ത ദിവസങ്ങളിൽ മക്കയിലെത്തിക്കും. മലയാളി ഹാജിമാരുടെ മദീന സന്ദർശനം ഹജ്നു ശേഷമാണ് ക്രമീകരിച്ചിട്ടുള്ളത്. ആണ് തുണയില്ലാതെ (നോൺ മഹ്‌റം) വിഭാഗത്തിൽ പെട്ട മുഴുവൻ ഹാജിമാരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഹജിനു ശേഷമുള്ള മദീന സന്ദർശനം ജൂലൈ നാല് മുതൽ ആരംഭിക്കും. ജിദ്ദ വിമാനത്താവളം വഴി എത്തിയ ഹാജിമാരായിരിക്കും ഹജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശിക്കുക.

ഹജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാർക്കുള്ള ബലി കൂപ്പണുകൾ വിതരണം ആരംഭിച്ചു. നാട്ടിൽ നിന്നും ബലി അറുക്കുന്നതിനുള്ള പണം അടച്ചവർക്കാണ് ബലികൂപ്പൺ ലഭിക്കുക. ഇത് നാട്ടിൽ നിന്നും ഹജ് വെളന്‍റിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) എത്തിയവരും മറ്റു വെളന്‍റിയർമാരുമാണ് വിതരണം ചെയ്യുക.