കുളിക്കാനായി ബാത്ത്റൂമിൽ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാൻ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കേണ്ടിവരികയായിരുന്നു
ബെംഗളൂരു: ബെംഗളൂരുവിൽ ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്ന്കുളിമുറിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ബംഗളൂരുവിലെ ചിക്കജലയിലുള്ള വീടിന്റെ കുളിമുറിയിലാണ് ദമ്പതികൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ച നിലയിൽ കാണപ്പെട്ടത്. ജൂൺ 10 ന് രാത്രിയാണ് സംഭവമെന്ന് പൊലീസ് കരുതുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ചന്ദ്രശേഖർ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്. ജൂൺ 10 ന് വൈകുന്നേരം 6 മണിയോടെ ഇരുവരും തരബനഹള്ളിയിലെ വീട്ടിലേക്ക് വന്നു. രാത്രി 9.10 മണിയോടെ ദമ്പതികൾ ഗ്യാസ് ഗെയ്സർ ഓണാക്കി കുളിക്കാനായി ബാത്ത്റൂമിൽ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാൻ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കേണ്ടിവരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായിഅയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് ശ്വാസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ശീലാവന്തപുര സ്വദേശിയാണ് ചന്ദ്രശേഖർ. ബെലഗാവിയിലെ ഗോകാക്കിലെ മമദാപൂർ സ്വദേശിയാണ് സുധാറാണി. ഇരുവരും ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടൽ ജീവനക്കാരായിരുന്നു. കുറച്ച് കാലമായി ലിവ് ഇൻ റിലേഷനിലായിരുന്നു. വിവാഹം ഈയടുത്താണ് നിശ്ചയിച്ചത്.
മാർച്ചിൽ മുംബൈയിൽ ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്ന് നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചിരുന്നു. ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സിൽ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. ഇരുവരെയും അനക്കമറ്റ നിലയിൽ മുറിയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഈയടുത്താണ് ഇരുവരും വിവാഹിതരായി മുംബൈയിലെ വാട ക അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയത്.
അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പന്ത്നഗർ പോലീസ് ഇരുവരുടെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ദമ്പതികൾ ഡോർ ബെല്ലിനും മൊബൈൽ ഫോണിനും മറുപടി നൽകുന്നില്ലെന്ന് അയൽക്കാരും ബന്ധുക്കളും പൊലീസിൽ വിവരം നൽകി. പൊലീസെത്തി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ദമ്പതികൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




