ഹജ്ജ്: മക്കയിലെയും മദീനയിലെയും വ്യാപാര സ്ഥാപനങ്ങളിൽ ശക്തമായ പരിശോധന

0
1146

മക്ക: ഹജ്ജിന്റെ മുന്നോടിയായി മക്കയിലെയും മദീനയിലെയും വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം ശക്തമായ പരിശോധന.
മക്കയിലും മദീനയിലും ഹാജിമാരുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ 11,000 ലേറെ വ്യാപാര സ്ഥാപനങ്ങളിലും 991 ജ്വല്ലറികളിലും 484 ടയർ കടകളിലും 386 പെട്രോൾ ബങ്കുകളിലും പരിശോധനകൾ നടത്തുന്നുണ്ട്.

ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും വിലകൾ നിരീക്ഷിക്കാനും സേവന കേന്ദ്രങ്ങളുടെ സുസജ്ജത ഉറപ്പുവരുത്താനും ശ്രമിച്ചാണ് സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നത്. മക്കയിലും മദീനയിലും പ്രവർത്തിക്കുന്ന 12,900 ലേറെ വ്യാപാര സ്ഥാപനങ്ങൾ നിരീക്ഷിക്കാനും പരിശോധനകൾ നടത്താനും ഫീൽഡ് സംഘങ്ങൾ ലക്ഷ്യമിടുന്നതായി വാണിജ്യ മന്ത്രാലയം പറഞ്ഞു.

ഉൽപന്നങ്ങളുടെ ലഭ്യത, ഗുണനിലവാരം, നിത്യോപയോഗ വസ്തുക്കളുടെ സ്റ്റോക്ക്, വില നിലവാരം എന്നിവയെല്ലാം പരിശോധനകൾക്കിടെ ഉറപ്പുവരുത്തുന്നു.

കൂടാതെ പുണ്യസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തുന്നു. ഭക്ഷ്യവസ്തുക്കളും മറ്റും വഹിച്ച വാഹനങ്ങളും പരിശോധിക്കുന്നു.
മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും നിത്യോപയോഗ വസ്തുക്കളുടെ ലഭ്യതയുമായും മറ്റും ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടുകൾ ഓരോ ദിവസവും സമർപ്പിക്കുന്നുണ്ട്. അന്യായമായ വിലക്കയറ്റങ്ങളും ശക്തമായി നിരീക്ഷിക്കുന്നു. അന്യായമായി ഉൽപന്നങ്ങളുടെ വിലകൾ ഉയർത്തുന്ന സ്ഥാപനങ്ങൾക്കെതിരെ തൽക്ഷണം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.