റിയാദ്: സഊദിയില്‍ നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ എസ്.ഐ.സി- കെ.എം.സി.സി നേതാവും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തകനുമായ നാസര്‍ ഹാജി കാടാമ്പുഴയ്ക്ക് എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്കി. യോഗം പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്പകഞ്ചേരി ഉദ്ഘാടനം
ചെയ്തു. പ്രവാസ ജീവിതത്തില്‍ കിട്ടുന്ന ഒഴിവുസമയം മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നാസര്‍ ഹാജി എല്ലാവര്ക്കും മാതൃകയാണെന്ന് തങ്ങള്‍ പറഞ്ഞു. പ്രവാസ ജീവിതത്തില്‍ ലഭിച്ച അനുഭവ സമ്പത്ത് നാട്ടില്‍ മത, സാമൂഹ്യ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നാസര്‍ ഹാജിക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ മുസ്തഫ ഫൈസി ചേറൂര്, മുസ്തഫ ബാഖവി ഊരകം, കെ. പി അബ്ദുറഹിമാന് ഹാജി പുളിക്കൽ, അന്‍വര്‍ ഹുദവി, എം.എ കോയമൂന്നിയൂർ, മുഹമ്മദലി മുസ് ലിയാര്‍ കാപ്പ് തുടങ്ങിയവര്‍ യാത്രാ മംഗളം നേര്‍ന്ന് സംസാരിച്ചു. എല്ലാവര്ക്കും നന്ദി അറിയിച്ച് നാസര്‍ ഹാജി മറുപടി പ്രസംഗം നടത്തി. ഇരു ഹറമുകള്‍ വിട്ട് പോകുന്നതില്‍ വിഷമമുണ്ടെന്നും എല്ലാവരും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാസര്‍ ഹാജിക്കുള്ള എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്പകഞ്ചേരി കൈമാറി.