ജിപിഎസ് നോക്കി കാറോടിച്ചു; യുവതികൾ ചെന്നുവീണത് കടലിൽ

വാഷിങ്ടൻ: ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞ് വിനോദസഞ്ചാരികൾ ചെന്നുവീണത് കടലിൽ. യുഎസിലെ ഹവായിയിലാണ് സംഭവം. ഹവായിയിലെ ഹാർബർ സന്ദർശിക്കാനെത്തിയ രണ്ടു യുവതികളാണ് കടലിൽ വീണത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയും കാർ കടലിൽ വീഴുകയുമായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വെള്ളത്തിൽ മുങ്ങിയ വാഹനത്തെ സമീപത്തുണ്ടായിരുന്നവർ കയർ കെട്ടി ഉയർത്തി. ശേഷം ഇരുവരെയും പുറത്തെത്തിച്ചു. ഇരുവരും സഹോദരിമാരാണെന്നാണ് വിവരം.‘‘മഴ പെയ്യുന്നതു കാരണം ഞാൻ ഒതുങ്ങിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ കടലിൽ വീണത്. കടലിൽ വീണെങ്കിലും അവർ പരിഭ്രാന്തരായില്ല. അവർ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു’’– വിഡിയോ റെക്കോർഡ് ചെയ്ത പ്രദേശവാസിയായ ക്രിസ്റ്റി ഹച്ചിൻസൺ പറഞ്ഞു.