മദീനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു

0
1009

മദീന: മദീനയിലെ മസ്ജിദുന്നബവിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു.
ഖരവസ്തുക്കളിലുള്ള ലിഖിതങ്ങൾ, യുഗാന്തരങ്ങളിലൂടെയുള്ള എഴുത്ത് വികാസത്തിന്റെ ഘട്ടങ്ങളിൽ എഴുതിയ താളിയോലകൾ എന്നിവ അടക്കം മഹത്തായ കലാപരമായ പൈതൃകത്തെ കുറിച്ച് പറയുന്ന വ്യതിരിക്തമായ പുരാവസ്തുക്കളും എക്‌സിബിഷനിലുണ്ട്.

ആധുനിക ശൈലിയിലാണ് എക്‌സിബിഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. 30 പുരാതന കൈയെഴുത്തുപ്രതികളാണ് പ്രദർശനത്തിലുള്ളത്. ഇതിൽ ഏറ്റവും പഴക്കമേറിയ കൈയെഴുത്ത്പ്രതി ഹിജ്‌റ വർഷം 578 ലെതാണ്. അറബ്, ഇസ്‌ലാമിക സംസ്‌കാരം മനസ്സിലാക്കാൻ ഇവയിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്.

എക്‌സിബിഷനിൽ രണ്ടു ഹാളുകളാണുള്ളത്. ഇവിടെ പുരാതന കൈയെഴുത്തുപ്രതികൾ കേടുപാടുകൾ കൂടാതെ സംരക്ഷിക്കുന്നതിന് സുതാര്യമായ ചില്ലുകൂടുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അസ്ഥികൾ, തുകൽ, മരം, കല്ലുകൾ തുടങ്ങി മുൻകാലങ്ങളിൽ അവലംബിച്ചിരുന്ന പുരാതന എഴുത്ത് പ്രതലങ്ങളും 15 എഴുത്ത് സാമഗ്രികളും എക്‌സിബിഷനിലുണ്ട്.

കൈയെഴുത്തുപ്രതികൾ അലങ്കരിക്കാനും നിറംനൽകാനും ഉപയോഗിക്കുന്ന മഷി, പേന, പേന ഹോൾഡറുകൾ, മഷി ഉപകരണങ്ങൾ, നിറങ്ങൾ, മറ്റു വസ്തുക്കൾ എന്നിങ്ങിനെ 31 തരം എഴുത്ത് ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്.
ഇസ്‌ലാമിക പൈതൃകം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ മസ്ജിദുന്നബവികാര്യ വകുപ്പ് വഹിക്കുന്ന പങ്കും ശാസ്ത്രം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ചരിത്രത്തിലുടനീളം ഇസ്‌ലാമിക കൈയെഴുത്തുപ്രതികൾ വഹിച്ച പങ്കും എടുത്തുകാണിക്കാൻ എക്‌സിബിഷനിലൂടെ ലക്ഷ്യമിടുന്നു. റമദാനിൽ ദിവസേന രാവിലെ പത്തു മുതൽ അർധരാത്രി പന്ത്രണ്ടു വരെയാണ് എക്‌സിബിഷനിൽ സന്ദർശകരെ സ്വീകരിച്ചിരുന്നത്.