എഐ ക്യാമറ നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും; ഒരുദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകുമെന്ന് മോട്ടർവാഹന വകുപ്പ്

0
2412

തിരുവനന്തപുരം: 726 എഐ ക്യാമറകളിലൂടെ ഒരുദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകുമെന്നു കേരള മോട്ടർവാഹന വകുപ്പ്. 726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണ്.

ക്യാമറയിൽ പിടിച്ചെടുക്കുന്ന നിയമലംഘനങ്ങൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാകും നോട്ടിസ് അയയ്ക്കുക. വളരെ കൃത്യതയോടെ പ്രവർത്തിക്കുന്ന ക്യാമറകളാണ്. രാത്രിയാത്രയിൽ പോലും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണു യാത്രയെങ്കിൽ കണ്ടുപിടിക്കാൻ ക്യാമറകൾക്കു ശേഷിയുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്നതടക്കം ഒരേസമയം ഒന്നിലധികം ഫോട്ടോകളാണ് എടുക്കുക.’

ഓപ്പറേറ്റർ തലത്തിലും ഇൻസെപ്കടർ തലത്തിലും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു ശിക്ഷാനടപടികളിലേക്കു കടക്കുക. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം തുടർ യാത്രയിൽ അടുത്ത ക്യാമറയിലും പതിഞ്ഞാൽ വീണ്ടും പിഴയൊടുക്കേണ്ടി വരുമെന്നും ആർടിഒ പറഞ്ഞു. ഒന്നിലധികം കുറ്റങ്ങൾ ചെയ്താൽ അത്രയും തവണ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം. നിലവിൽ ലൈൻ ട്രാഫിക് പരിധിയിലേക്ക് എഐ ക്യാമറകളെ ഉപയോഗിക്കുന്നില്ലെന്നും മോട്ടർ വാഹനവകുപ്പ് പറയുന്നു.

മോട്ടർ വാഹന വകുപ്പ‍ിന്റെ എഐ ക്യാമറകൾ ഏപ്രിൽ 20 മുതൽ പിഴ ഈടാക്കാൻ തുടങ്ങാനിരിക്കെ വേഗപരിധിയുടെ പേരിൽ സാങ്കേതികക്കുരുക്ക്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും.