പ്രതിയെ ഏഴ് ദിവസം ജയിലിലടയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍
മനാമ: ബഹ്റൈനില്‍ 34 വയസുകാരനായ പ്രവാസിയുടെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടാക്കിയ ശേഷം സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ ഡ്രൈവറെ പിടികൂടി. ഏപ്രില്‍ അഞ്ചിനാണ് ദാരുണമായ അപകടമുണ്ടായത്. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതി പിടിയിലായി. ഇയാളെ ഏഴ് ദിവസം ജയിലിലടയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹമദ് ടൗണിന് സമീപം ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലായിരുന്നു അപകടം. ശുചീകരണ തൊഴിലാളിയായ 34 വയസുള്ള പ്രവാസിയാണ് മരണപ്പെട്ടത്. ഡ്രൈവറെ അറസ്റ്റ് ചെയ്‍തതിന് പിന്നാലെയാണ് അപകടത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്‍താവന പുറത്തിറക്കിയത്.
അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകളാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറാവട്ടെ പരിക്കേറ്റയാളെ സഹായിക്കാനോ അയാള്‍ക്ക് വൈദ്യ സഹായം എത്തിക്കാനോ തയ്യാറായില്ല. പകരം അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകള്‍ ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സിന് കൈമാറി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




