അല്‍അഖ്‌സയിലെ ഇസ്റാഈൽ അതിക്രമം: രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഒഐസി, റാബിത്വ, ജിസിസി സഖ്യങ്ങൾ

0
1706

റിയാദ്: ജറൂസലമിലെ വിശുദ്ധ മസ്ജിദുല്‍ അഖ്‌സ മുറ്റത്ത് ഇസ്റാഈൽ സേനയുടെ സംരക്ഷണത്തില്‍ ജൂതകുടിയേറ്റക്കാര്‍ അതിക്രമിച്ചുകയറിയതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി), മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ), ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സഖ്യങ്ങൾ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുകയാണ് ജൂതകുടിയേറ്റക്കാരുടെ പ്രവൃത്തികളെന്നും ഇസ്റാഈൽ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ ഒ ഐ സി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്റാഈലി കുടിയേറ്റക്കാരുടെ ചെയ്തികള്‍ വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രതക്കും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും യു.എന്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനവുമാണ്.
വിശുദ്ധ മസ്ജിദുല്‍ അഖ്‌സയും ഹറമിന്റെ പൂര്‍ണ പരിധിയും മുസ്‌ലിംകള്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ മാത്രമുള്ള സ്ഥലമാണ്. മസ്ജിദുല്‍ അഖ്‌സക്കെതിരെ നടത്തുന്ന ആവര്‍ത്തിച്ച ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും വിശുദ്ധ സ്ഥലങ്ങള്‍ മാനിക്കാനും മസ്ജിദുല്‍ അഖ്‌സയുടെ നിയമപരവും ചരിത്രപരവുമായ സ്ഥിതി സംരക്ഷിക്കാനും ഇസ്റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്ന കാര്യത്തില്‍ ആഗോള സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.

ജൂതകുടിയേറ്റക്കാര്‍ അല്‍അഖ്‌സ മസ്ജിദില്‍ അതിക്രമിച്ചു കയറിയതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും അപലപിച്ചു. വിശുദ്ധ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയില്‍ ജൂതകുടിയേറ്റക്കാര്‍ അതിക്രമിച്ചുകയറിയത് ലോകമെങ്ങുമുള്ള മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതാണെന്നും സമാധാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്‌സയില്‍ ജൂതകുടിയേറ്റക്കാര്‍ അതിക്രമിച്ചുകയറിയതിനെ മുസ്‌ലിം വേള്‍ഡ് ലീഗും (റാബിത്വ) അപലപിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വവും സമഗ്രവുമായ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും അടിയന്തിരവും വേദനാജനകവുമായ അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫലസ്തീന്‍ ജനതയുടെ പ്രശ്‌നം പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണെന്നും റാബിത്വ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തിൽ സഊദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങൾ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. മതപരമായ വിശുദ്ധ കേന്ദ്രങ്ങളോടുള്ള ബഹുമാനം സംബന്ധിച്ച അന്താരാഷ്ട്ര തത്വങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധവും 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീന്‍ ജനതക്ക് സാധിക്കും വിധം ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വവും സമഗ്രവുമായ പരിഹാരം കാണാനും അധിനിവേശം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും പിന്തുണക്കുന്ന കാര്യത്തിലുള്ള സൗദി അറേബ്യയുടെ ഉറച്ച നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക