കഠ്മണ്ഡു: എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടിയിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് 3 എയർ ട്രാഫിക് കൺട്രോളർമാരെ (എടിസി) നേപ്പാൾ സസ്പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എയർ ട്രാഫിക് കൺട്രോളർമാർക്ക് എതിരായ നടപടിയെപ്പറ്റി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎഎൻ) പ്രസ്താവന ഇറക്കിയപ്പോഴാണു സംഭവത്തെപ്പറ്റി കൂടുതൽപേർ അറിഞ്ഞത്. ‘അശ്രദ്ധയോടെ’ ജോലി ചെയ്തതിനാണ് 3 എയർ ട്രാഫിക് കൺട്രോളർമാരെ സസ്പെൻഡ് ചെയ്തതെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലലംപുരിൽനിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന നേപ്പാൾ എയർലൈൻസിന്റെ എയർബസ് എ–320 ആണ് ന്യൂഡൽഹിയിൽനിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന എയർ ഇന്ത്യയുടെ വിമാനവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയത്. ഒരേ ലൊക്കേഷനിൽ എയർ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തിലും നേപ്പാൾ എയർലൈനിന്റെ വിമാനം 15,000 അടി ഉയരത്തിലുമാണു സഞ്ചരിച്ചിരുന്നത്.
വിമാനങ്ങൾ അപകടകരമായി അടുത്തടുത്തു വരുന്നതു റഡാറിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേപ്പാൾ എയർലൈനിന്റെ വിമാനം അടിയന്തരമായി 7,000 അടിയിലേക്ക് താഴ്‍ത്തുകയായിരുന്നെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള വ്യക്തമാക്കി. ഈ സമയത്ത് കൺട്രോൾ റൂമിന്റെ ചുമതലയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളർമാർക്ക് എതിരെയാണു നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതി രൂപീകരിച്ചു. വിഷയത്തിൽ എയർ ഇന്ത്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




