കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക!; ലഗേജ്‌ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും

0
10924

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലെ ബാഗേജ്‌ റാപ്പിങ് സംവിധാനം താത്കാലികമായി ലഭ്യമല്ലാത്തത് യാത്രക്കാരെ വലക്കുന്നു. ഇത് മൂലം വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽ ലഗേജ്‌ അധികമായവർക്ക് ബാഗേജ്‌ തുറന്ന് അധിക സാധനങ്ങൾ ഒഴിവാക്കി വീണ്ടും പാക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു. നേരത്തെ ഉണ്ടായിരുന്ന റാപ്പിങ് കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞത് മൂലം പുതിയ ടെണ്ടർ ക്ഷണിച്ചുവെങ്കിലും അതിന്റെ മറ്റു നടപടികൾ പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ പുതിയ റാപ്പിങ് സംവിധാനം നിലവിൽ വരാൻ സമയം എടുക്കുമെന്നാണ് കരുതുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശ രാജ്യങ്ങളിലേക്ക് പറക്കാനായി എത്തുന്ന നിരവധി ആളുകളെയാണ് ഇത് വലക്കുന്നത്. വെക്കേഷൻ സീസൺ ആയത് മൂലം നൂറുകണക്കിന് കുടുംബങ്ങളാണ് ഗൾഫ് നാടുകളിലേക്ക് ഉൾപ്പെടെ കരിപ്പൂരിൽ നിന്ന് പ്രതിദിനം വിമാനം കയറുന്നത്. എന്നാൽ, വിമാനകമ്പനികളുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം മൂലം നിരവധി പേർക്ക് ലഗേജുകൾ തുറന്ന് അധിക സാധനങ്ങൾ പുറത്ത് ഇടുകയോ അധിക ലഗേജ്‌ തൂക്കം കണക്കാക്കി പണം നൽകുകയോ ചെയ്യേണ്ടി വരും. എന്നാൽ, ഇതിനുള്ള തുക അധികമായതിനാൽ പലരും ബോക്സുകൾ പൊളിച്ച് അധിക സാധനങ്ങൾ പുറത്തിട്ട് തൂക്കം കണക്കാക്കി വീണ്ടും റാപ്പ് ചെയ്യുകയാണ് പതിവ്. എന്നാൽ, നിലവിൽ ഇവിടെ റാപ്പിങ് സംവിധാനം ഇല്ലാതായത് ഇത്തരക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ബന്ധുക്കളുടെ അടുത്തേക്ക് പോകുമ്പോൾ ആവശ്യമുള്ളതിൽ അധികം സാധനങ്ങൾ അനാവശ്യമായി ബാഗേജുകളിൽ കരുതുന്നത് ഒഴിവാക്കിയാൽ എയർപോർട്ടിൽ വെച്ച് കഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും. മാത്രമല്ല, വിമാന കമ്പനി അനുവദിച്ച ബാഗേജ്‌ തൂക്കത്തേക്കാൾ ഒട്ടും കൂടാതെ, ബാഗേജ്‌ തൂക്കം സജ്ജീകരിച്ചാൽ ഇത്തരം തലവേദനകളിൽ നിന്ന് ഒഴിവാകാം

മാത്രമല്ല, ചില എയർലൈനുകളിൽ ഒറ്റ ബോക്സ് ലഗേജ്‌ മാത്രമേ അനുവദിക്കൂ. ഇത് ശ്രദ്ധിക്കാതെ രണ്ട് ബോക്സുകളിൽ തൂക്കം കണക്കാക്കി വിമാനത്താവളത്തിൽ എത്തുന്നവർക്ക് രണ്ട് ബോക്സ് ഒരുമിച്ച് വെച്ച് ഒറ്റ ബോക്സ് ആക്കി മാറ്റുന്നതിനും റാപ്പിങ് സംവിധാനം സഹായകരമായിരുന്നു. എന്നാൽ, നിലവിൽ ഇവിടെ റാപ്പിങ് സംവിധാനം ഇല്ലാത്തതിനാൽ ഇത്തരക്കാരും വിമാനത്താവളത്തിനുള്ളിൽ എന്ത് ചെയ്യണമെന്ന് അറിയാതെ വിയർക്കുകയാണ്. കുട്ടികളും പ്രായമായവരും കൂടെയുള്ളവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ബാഗേജ്‌ സംവിധാനം സൂക്ഷമമായി കൈകാര്യം ചെയ്യുകയും എയർപോർട്ടിൽ കയറും മുമ്പ് തന്നെ ടിക്കറ്റിൽ അനുവദിച്ച തൂക്കവും ബോക്സ് എണ്ണവും സൈസും എല്ലാം കൃത്യമായി പാലിക്കുകയും ചെയ്‌താൽ ഇത്തരം തലവേദനകളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ നേടാനാകും. കരിപ്പൂരിലെ റാപ്പിങ് സംവിധാനത്തിലെ നിലവിലെ അവസ്ഥ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മുൻദിർ കൽപ്പകഞ്ചേരി വിശദീകരിക്കുന്നത് കാണാം. വീഡിയോ👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് എയർപോർട്ടിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്രയാകുന്ന എല്ലാവരും ഒന്ന് ശ്രദ്ധിക്കുക….. നമ്മുടെ കൂട്ടത്തിലെ ഒരുപാട് പേർക്ക് ഉപകാരപ്പെടും #information #calicutairport

Posted by Mundir Kalpakanchery on Monday, 20 March 2023