സനായിൽ: കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായി നിമിഷപ്രിയ.
യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുകയാണ് മലയാളി നഴ്സ് നിമിഷപ്രിയ.
നിമിഷപ്രിയയുടെ ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദിയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും നിമിഷപ്രിയ പറഞ്ഞു.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ദയാധനം നല്കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന് നടപടിക്ക് കാരണമായത്.




