ഇറാനില്‍ നിന്നും നേഴ്സിങ് പഠിക്കാന്‍ കേരളത്തിലെത്തിയ പെണ്‍കുട്ടിക്ക് മലയാളി വരന്. ഇറാന് വംശജയായ ഹെന്‍ഗാമെയും വിഷ്ണുവുമാണ് ഒന്നിച്ച് ജീവിതം ആരംഭിച്ചത്. കേരളത്തില്‍ വെച്ച് പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതം മൂളുകയായിരുന്നു. വിവാഹശേഷം കേരളത്തിലാണ് വധു. ഒരു വീഡിയോയിലൂടെ തന്റെ പ്രണയകഥ പെണ്‍കുട്ടി തന്നെയാണ് പങ്കുവെച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2017 ലാണ് ഹെന്‍ഗാമെയും വിഷ്ണുവും ആദ്യമായി കണ്ടുമുട്ടുന്നത്. ഫാര്‍മസി കോഴ്സ് പഠിക്കാന്‍ ഇന്ത്യയിലെത്തിയ ഹെന്‍ഗാമെയും വിഷണുവും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയുടെ കഥ വളരെ രസകരമാണ്.
ആദ്യം കണ്ടത്…
ഇരുവരും ആദ്യം കണ്ടദിനം ഓര്‍ത്തെടുക്കുകയാണ് വിഷ്ണു. ‘സുഹൃത്തുക്കളോടൊപ്പം ഞാന്‍ കാന്റീനില്‍ അത്താഴം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി ഉറക്കെ ചിരിക്കുന്ന ശബ്ദം കേട്ടു. അവള് ചില സഹപാഠികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് നിര്‍ത്താതെ ചിരിക്കുകയായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ ഒരു സംശയം തോന്നി. ഇനി തന്നെ നോക്കിയാണോ അവള് ചിരിക്കുന്നത്. പിന്നീട് ഭക്ഷണം കഴിച്ച് ഇറങ്ങാന്‍ നേരവും അപരിചിതയായ ആ പെണ്‍കുട്ടി തന്നെ നോക്കി വീണ്ടും ചിരിച്ചു.
അന്ന് അത് വിചിത്രമായി തോന്നിയെങ്കിലും ഒന്നും മനസിലായില്ല. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയാണ് പറഞ്ഞത് അവള് തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്’. എന്നാല്‍ പെണ്‍കുട്ടിയോട് പോയി സംസാരിക്കാനോ പരിചയപ്പെടാനോ വിഷ്ണുവിന് ധൈര്യമുണ്ടായില്ല. കുറേ നേരത്തെ പരിശ്രമത്തിനൊടുവില്‍ വിഷ്ണു പെണ്‍കുട്ടിയുടെ അടുത്തെത്തി പേര് ചോദിച്ചു. ഹെന്‍ഗാമെ എന്നാണ് പേരെന്നും ഇറാന് വംശജയാണെന്നും പെണ്‍കുട്ടി മറുപടി നല്കി.
‘വിഷ്ണുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു. സംസാരിക്കാന്‍ തന്നെ ഭയമായിരുന്നു. നിങ്ങള്‍ വിദേശത്തു നിന്നാണ്, ഇവിടെ എന്തെങ്കിലും പ്രശ്നമോ ആവശ്യമോ ഉണ്ടെങ്കില്‍ എന്നെ വിളിക്കാമെന്ന് തന്നോട് പറഞ്ഞു. അങ്ങനെയാണ് പരസ്പരം നമ്പര്‍ കൈമാറിയത്. ഇതിനുശേഷം ദിവസവും കാന്റീനില്‍ ഒത്തുകൂടാന്‍ തുടങ്ങി’, ആദ്യ കൂടിക്കാഴ്ച ഓര്‍ത്ത് ഹെന്‍ഗാമെ പറഞ്ഞു.
പ്രൊപ്പോസ് ചെയ്തത് ഇങ്ങനെ..
വിഷ്ണുവും ഹെന്‍ഗാമെയും തമ്മില്‍ മാസങ്ങളോളം സംസാരിച്ചു. അവര്‍ ഒരുമിച്ച് കറങ്ങി, ഭക്ഷണം കഴിച്ചു, പാര്‍ട്ടി നടത്തി, പക്ഷേ അപ്പോഴും അവരുടെ ഹൃദയം തുറന്നുപറയാന്‍ കഴിഞ്ഞില്ല. എങ്കിലും രണ്ടുപേരും പരസ്പരം മനസ്സില്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു. തനിക്ക് ഒരു മാസത്തേക്ക് ഇറാനിലേക്ക് പോകേണ്ടിവരുമെന്ന് ഒരു ദിവസം ഹെന്‍ഗാമെ പറഞ്ഞു. ഇത് കേട്ട് വിഷ്ണു വികാരാധീനനായി. തിരിച്ചു വരുമോയെന്ന് വിഷ്ണു ചോദിച്ചു. അന്ന് വരുമെന്ന് മറുപടി നല്കി ഹെന്‍ഗാമെ പോയി.
ഒരു മാസത്തിനുശേഷം ഹെന്‍ഗാമെ തിരിച്ചെത്തിയപ്പോള്‍ വിഷ്ണു തന്റെ ഹൃദയം തുറന്നു പറഞ്ഞു. എന്നാല്‍ ഹെന്‍ഗാമെയാണ് പ്രൊപോസ് ചെയ്തത്. നാണം കുണുങ്ങിയായതിനാല്‍ വിഷ്ണുവിന് പ്രൊപ്പോസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇരുവരുടെയും ബന്ധം അറിഞ്ഞപ്പോള്‍ പലരും വിലക്കി. വ്യത്യസ്ത സംസ്കാരവും രാജ്യവും ഭാഷയും ഉള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനം ആര്‍ക്കും ദഹിച്ചില്ല. എന്നാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ അവരെ പിന്തുണച്ചു.
‘കുടുംബം ഞങ്ങളോടൊപ്പം നിന്നു. എന്നാല്‍ ആളുകള്‍ ഞങ്ങളെ പരിഹസിച്ചു. എന്നിട്ടും ഞങ്ങള്‍ പിരിഞ്ഞില്ല. ഇന്ന് വിവാഹശേഷം ഞങ്ങള്‍ ഒരുമിച്ച് ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നു’, ഹെന്‍ഗാമെ പറഞ്ഞു.
ബോളിവുഡാണ് അടുപ്പിച്ചത്
കുട്ടിക്കാലം മുതലേ തനിക്ക് ബോളിവുഡിനോട് അടുപ്പമുണ്ടെന്ന് ഹെന്‍ഗാമെ പറയുന്നു. അമിതാഭ് ബച്ചനെയും ഷാരൂഖിനെയും പോലുള്ള താരങ്ങളുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ഇന്ത്യന്‍ സംസ്കാരം വളരെയധികം ഇഷ്ടമാണ്.അതുകൊണ്ടാണ് പഠനത്തിനായി ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചത്. ഇവിടെ വന്നതിനു ശേഷം ഒരു ജീവിത പങ്കാളിയെ കിട്ടിയെന്നും ഹെന്‍ഗാമെ കൂട്ടിച്ചേര്‍ത്തു. ഇവരുടെ അഭിമുഖം കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




