ലോകക്കപ്പ് കിരീടം: ജിദ്ദയിൽ അർജന്റീന ഫാൻസ്‌ ആഘോഷം ശ്രദ്ധേയമായി

ജിദ്ദ: ഫിഫ ലോകക്കപ്പില്‍ അര്‍ജന്‍റീനയുടെ കിരീട നേട്ടത്തിന്‍റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന മെസ്സിപ്പടയുടെ നേട്ടത്തില്‍ പ്രവാസ ലോകത്ത് ആഘോഷം തുടരുകയാണ്. ജിദ്ദയിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ആഘോഷ രാവ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു. മലയാളികളായ ആരാധകർ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സ്വദേശികളും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കാളികളായി. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും മുന്നൂറിലേറെ ആരാധകര്‍ അര്‍ജന്‍റീനയുടെ ജഴ്സിയണിഞ്ഞു ആഘോഷങ്ങളില്‍ പങ്കെടുത്തു.

ലോകകപ്പിന്‍റെ മാതൃക ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ച് പ്രകടനമായി അർജന്റീന ആരാധകര്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. സഊദി ഇന്ത്യന്‍ ഫൂട്ബാള്‍ ഫോറം പ്രസിഡന്‍റ് ബേബി നീലാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ അര്‍ജന്‍റീന ഫാൻസ്‌ അസോസിയേഷന്‍ ചെയർമാൻ ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. അർജന്റീന ഫാൻസ്‌ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഒരു മീറ്റര്‍ നീളമുള്ള കേക്ക് മുറിച്ചു വിതരണം ചെയ്തു. അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ചരിത്രവും ഖത്തര്‍ ലോകക്കപ്പിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും പ്രമുഖ ഗായകര്‍ പങ്കെടുത്ത സംഗീത വിരുന്നും ഉണ്ടായിരുന്നു.

ജിദ്ദയിലെ സ്വദേശി സംഗീത വിദഗ്ദരുടെ നേതൃത്വത്തിലുള്ള ചില്‍സ് ഡി. ജെ ഗ്രൂപ്പ് ഒരുക്കിയ ഡി. ജെ ആയിരുന്നു ആഘോഷ രാവിന്‍റെ മുഖ്യ ആകര്‍ഷണം. ഡി. ജെയുടെ വൈവിധ്യമാര്‍ന്ന താളത്തിനൊത്ത് ആരാധകര്‍ ചുവടുവെച്ചു. ഇരിപ്പിടത്തില്‍ നിന്നെണീറ്റ ഫൂട്ബാള്‍ പ്രേമികള്‍ വര്‍ണാഭമായ മിന്നല്‍ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തില്‍ മതിമറന്നാടിയത് ആഘോഷ രാവിനെ അവിസ്മരണീയമാക്കി.

ജിദ്ദ അര്‍ജന്‍റീന ഫാൻസ്‌ ജനറല്‍ കണ്‍വീനര്‍ ജലീല്‍ കണ്ണമംഗലം സ്വാഗതം പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. ഡോ.ഇന്ദു ചന്ദ്രശേഖരന്‍, സലാഹ് കാരാടന്‍, ജുനൈസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ബിനു മോന്‍, നൗഫല്‍ കരീം, നൗഷാദ് ചാത്തല്ലൂര്‍, പ്രവീണ്‍, ഫവാസ് മുത്തു, മന്‍സൂര്‍ ബ്ലാക്ക് & വൈറ്റ്, ഷാഫി കൊട്ടപ്പുറം, മുജീബ് മുത്തേടം, മന്‍സൂര്‍ നിലമ്പൂര്‍, ശംനാദ് തിരുവനന്തപുരം, അനില്‍, ഫൈസല്‍ മൊറയൂര്‍, ഹാരിസ് കൊന്നോല, രാധാകൃഷ്ണന്‍, സാഗര്‍, സുല്‍ഫി, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ഫുട്ബോൾ ഇതിഹാസം പെലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിപാടിയിൽ പങ്കെടുത്തവർ ഒരു മിനുട്ട് മൗനം ആചരിക്കുകയും ചെയ്തു.