അബുദാബി: നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി 1 മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വരും. ജോലിയില്ലാത്ത കാലയളവിൽ ജീവിക്കാൻ അവസരം ഒരുക്കുകയാണു ലക്ഷ്യമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ മറ്റൊരു ജോലി കണ്ടെത്താം. ഇതുസംബന്ധിച്ച് 9 ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം കരാർ ഒപ്പിട്ടു.
ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന ഈ പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധം.
പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ 5 ദിർഹവും അതിൽ കൂടുതൽ ഉള്ളവർ 10 ദിർഹവുമാണ് മാസത്തിൽ പ്രീമിയം അടയ്ക്കേണ്ടത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ചു മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.
ആദ്യ പദ്ധതിയിൽ ചേർന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്കു 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കും. ഒരേസമയം പരമാവധി 3 മാസത്തേക്കാണ് ആനുകൂല്യം. അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ലഭിക്കുക.
ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പദ്ധതിയിൽ ചേരാം. ജോലി നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. 2 ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം.




