ജിദ്ദയിൽ കനത്ത മഴയിൽ നാശനഷ്ടം 2009 ലേതിന് സാമാനം, കോടികളുടെ നാശനഷ്ടം

വിമാന സർവ്വീസുകൾ താളം തെറ്റി, ജിദ്ദ - മക്ക എക്സ്പ്രസ്സ് ഹൈവേ അടച്ചു, ഹറമൈൻ റെയിൽവേ വെള്ളത്തിൽ മുങ്ങി, കടകളിലും കെട്ടിടങ്ങളിലും വെള്ളം കയറി, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, ജനജീവിതം സ്തംഭിച്ചു

0
13368

ജിദ്ദ: ജിദ്ദയിൽ കനത്ത ഇടിയും മഴയും പെയ്തതോടെ കനത്ത നാശനഷ്ടം. 2009 ലെ വെള്ളപ്പൊക്കത്തിനും മറ്റു നാശനാഷ്ടങ്ങൾക്കും സമാനമായ സ്ഥിതിയാണ് നിലവിലിവിടെ. വ്യാഴാഴ്ച രാവിലെ മുതലാണ് ജിദ്ദയിൽ ശക്തമായ ഇടിയോട് കൂടി മഴ കോരിച്ചൊരിഞ്ഞത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മണിക്കൂറുകൾ നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. നഗരത്തില്‍ നിരവധി റോഡുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. നൂറു കണക്കിന് കാറുകളും വെള്ളത്തിലായി. ഇതോടെ ജനജീവിതം സ്തംഭിച്ച അവസ്ഥയിലായി. റോഡില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ചെറിയ ബോട്ടുകളുമായി സിവില്‍ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. പെട്ടെന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്.

രാത്രി എട്ട്മണിവരെ മഴ തുടരുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചിട്ടുണ്ട്. ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും ചില പ്രദേശങ്ങളിലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. ജിദ്ദക്ക് പുറമെ മസ്ജിദുന്നബവിയിലും മഴ പെയ്തു. ഇവിടെ സുബ്ഹി നമസ്‌കാരത്തിനിടെയാണ് മഴ കോരിച്ചൊരിഞ്ഞത്. കൂടാതെ, യാമ്പുവിലും പരിസരപ്രദേശങ്ങളിലും പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. തബൂക്ക് പ്രവിശ്യയില്‍ പെട്ട ദിബയിലും മഴ പെയ്തു. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. യാമ്പുവിലും മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കി. പരീക്ഷ അടുത്ത മാസം എട്ടിലേക്ക് നീട്ടിവെച്ചിട്ടുണ്ട്. ജിദ്ദയില്‍ വെള്ളത്തിലായ റോഡുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

ജിദ്ദയിൽ നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. മുൻകരുതലായി റോഡിലെ അണ്ടർപാസ്വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളം കയറി വെള്ളക്കെട്ട് രൂപപ്പെട്ടു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവിൽ ഡിഫൻസും ബുധനാഴ്ച വൈകീട്ട് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതേതുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഏത് അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ കാരണം മക്ക – ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ കരുതല്‍ നടപടിയെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.

ജിദ്ദയിലെ കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വെള്ളം ഒഴിഞ്ഞു പോകാത്തത് കാരണം ഫലസ്തീന്‍ ടണലില്‍ വെള്ളം നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴ വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുകയാണ്. യാത്രക്കാര്‍ പുതിയ സമയക്രമമറിയാന്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത് നിന്ന് വിട്ട് നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് അധികൃതർ നിർദേശം നൽകി.

വീഡിയോ കാണാം 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും 👇

https://twitter.com/alekhbariyatv/status/1595712562821140480?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595712562821140480%7Ctwgr%5E6e5debf27efb15987c57d3c545d05e9a38e2f4c1%7Ctwcon%5Es1_c10&ref_url=https%3A%2F%2Fajel.sa%2Flocal%2Fdw3wv6hu2z

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക