സ്‍ത്രീകള്‍ ഉള്‍പ്പെടെ 67 പ്രവാസികളെ അറസ്റ്റ് ചെയ്‍തു; വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുന്നു

0
2056

കുവൈത്ത് സിറ്റി: തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറസ്റ്റിലായവര്‍ക്കെതിരെ നിരവധി കേസുകള്‍ അധികൃതര്‍ ചാര്‍ജ് ചെയ്‍തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വാണിജ്യ മന്ത്രാലയം 20 നിയമ ലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റി മൂന്ന് നിയമലംഘനങ്ങളും പബ്ലിക് മാന്‍പവര്‍ അതോറിറ്റി 12 നിയമലംഘനങ്ങളും പരിശോധനകളില്‍ കണ്ടെത്തി. ഏതാനും കഫേകള്‍ക്കും വാഹനങ്ങളില്‍ കച്ചവടം നടത്തിയിരുന്നവരും ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി അവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കിയ നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റ് വിസകളിലും കുവൈത്തില്‍ പ്രവേശിക്കാനാവില്ല. നിശ്ചിത കാലയളവില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നൂറു കണക്കിന് പേരാണ് ഇത്തരത്തില്‍ നടപടികള്‍ നേരിട്ടത്.