പിടിയിലായ ഭിക്ഷാടകയുടെ പക്കല്‍ നിന്ന് കണ്ടെത്തിയത് ലക്ഷത്തിലധികം റിയാൽ!

0
790

റിയാദ്: സഊദി അറേബ്യയില്‍ പിടിയിലായ ഭിക്ഷാടകയുടെ പക്കല്‍ നിന്ന് കണ്ടെടുത്തത് ഒരു ലക്ഷത്തിലേറെ റിയാല്‍ (21 ലക്ഷം ഇന്ത്യന്‍ രൂപ). മക്കയില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് റിയാദ് പൊലീസ് വക്താവും ഭിക്ഷാടന വിരുദ്ധ ക്യാമ്പയിന്‍ വക്താവുമായ മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1,10,000 റിയാലാണ് കണ്ടെടുത്തത്. എത്ര കുറഞ്ഞ തുകയാണെങ്കില്‍ പോലും ഭിക്ഷാടകര്‍ക്ക് നല്‍കരുത്. ചെറിയ തുകകള്‍ കൂടി വന്‍തുകയായി മാറും. ഇത് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്ന് റിയാദ് പൊലീസ് വക്താവ് പറഞ്ഞു. യാചകവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇതിന് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും ആറു മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

സംഘടിത സംഘങ്ങളുടെ ഭാഗമായി ഭിക്ഷാടനം നടത്തുന്നവര്‍ക്കും ഇതിന് ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമലംഘകരായ വിദേശികളെ ശിക്ഷാ കാലവധിക്ക് ശേഷം നാടുകടത്തും. ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കല്ലാതെ പുതിയ വിസകളില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഊദിയിൽ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സഊദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്.

പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സഊദി അറേബ്യയിൽ യാചകവൃത്തി നിയമം മൂലം നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ മൂന്ന് മാസത്തിൽ കുറയാത്ത ജയിൽ വാസവും പിഴയും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു. ഇങ്ങനെയുള്ള യാചകവൃത്തി ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ പോലീസിനെ അറിയിക്കാൻ പ്രത്യേകം നമ്പർ സൗകര്യവും മറ്റും ഓരോ പ്രവിശ്യയിലും ഏർപ്പെടുത്തിയിട്ടുണ്ട്.