സ്വകാര്യ മേഖലയിലെ 72 ശതമാനം പ്രവാസികളുടെയും ശമ്പളം 200 ദിനാറില്‍ താഴെയെന്ന് കണക്കുകള്‍

0
1079

മനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 72 ശതമാനം പേരും 200 ദിനാറില്‍ താഴെയാണ് (ഏകദേശം 43,000ല്‍ താഴെ ഇന്ത്യന്‍ രൂപ) പ്രതിമാസം സമ്പാദിക്കുന്നതെന്ന് കണക്കുകള്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹറൈന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. 3,04,152 പുരുഷന്മാരും 18,466 സ്‍ത്രീകളും ഉള്‍പ്പെടെ ആകെ 4,49,325 പ്രവാസികള്‍ ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം 3,22,618 പ്രവാസികള്‍ 200 ദിനാറില്‍ താഴെ ശമ്പളം വാങ്ങുന്നുണ്ട്. ആദ്യ പാദത്തില്‍ 3,10,525 ആയിരുന്നു ഈ വിഭാഗത്തിലുള്ള പ്രവാസികളുടെ എണ്ണം. 60,900 പ്രവാസികളുടെ പ്രതിമാസ ശമ്പളം 200 ദിനാര്‍ മുതല്‍ 399 ദിനാര്‍ വരെയാണ്. 33,188 പ്രവാസികള്‍ 400 ദിനാര്‍ മുതല്‍ 599 ദിനാര്‍ വരെ ശമ്പളം വാങ്ങുന്നുണ്ട്.

8,439 പേരുടെ ശമ്പളം 600 ദിനാര്‍ മുതല്‍ 799 ദിനാര്‍ വരെയും 19,356 പേരുടേത് 800 മുതല്‍ 999 ദിനാര്‍ വരെയുമാണ്. 19,356 പേരും ആയിരം ദിനാറിലധികം മാസം ശമ്പളം കൈപ്പറ്റുന്നവരാണ്.

അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ 2,241 പേര്‍ 200 ദിനാറില്‍ താഴെ തുക ശമ്പളം വാങ്ങുന്നുണ്ട്. ഇത് ആകെ സ്വദേശി ജീവനക്കാരുടെ രണ്ട് ശതമാനം മാത്രമാണ്. 200 മുതല്‍ 399 ദിനാര്‍ വരെ സ്വകാര്യ മേഖലയില്‍ ശമ്പളം വാങ്ങുന്നത് 39,507 സ്വദേശികളാണ്. 21,816 സ്വദേശികള്‍ 400 മുതല്‍ 599 ദിനാര്‍ വരെ സ്വകാര്യ മേഖലയില്‍ നിന്ന് ശമ്പളം പറ്റുമ്പോള്‍ 10,330 പേര്‍ 600 മുതല്‍ 799 വരെ സ്വകാര്യ മേഖലയില്‍ നിന്ന് ശമ്പളം വാങ്ങുന്നവരാണ്.

5,875 പേരാണ് 800നും 999 ദിനാറിനും ഇടയില്‍ ശമ്പളം വാങ്ങുന്നത്. 1000 ദിനാറിന് മുകളില്‍ ശമ്പളം വാങ്ങുന്ന 19,133 സ്വദേശികളാണ് ബഹ്റൈനിലെ സ്വകാര്യ മേഖലയിലുള്ളത്.