റിയാദ്: പണം തട്ടാൻ പുതിയ മോഡൽ സ്വീകരിച്ച് തട്ടിപ്പ് സംഘം. സഊദിയിൽ മലയാളിയെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തു. അഞ്ഞൂറ് റിയാൽ കാണിച്ച് നടന്ന തട്ടിപ്പിൽ പണം നഷ്ടപ്പെട്ടത് വ്യക്തമായത് പണം പിൻവലിച്ചതായ മൊബൈൽ സന്ദേശം വന്നതിനു ശേഷമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിലെ സിത്തീന്‍ നുസ്ഹയിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. രാത്രി ഒമ്പതു മണിയോടെ അല്‍ രാജ്ഹി ബാങ്കിന്റെ എ.ടി.എമ്മില്‍ സുഹൃത്തിന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എത്തിയ മലയാളിക്കാണ് 1400 റിയാൽ നഷ്ടപ്പെട്ടത്. സമാനമായ കേസിൽ ഇതേ സ്ഥലത്ത് വെച്ച് യുവതിക്കും പണം നഷ്ടമായി.
പണം ട്രാന്‍സ്ഫര്‍ ചെയ്ത് എ.ടി.എമ്മില്‍നിന്ന് മടങ്ങുമ്പോള്‍ രണ്ട് പേര്‍ 500 റിയാല്‍ കാണിച്ച് രണ്ട് അറബ് വംശജർ പിന്നിൽ നിന്ന് വിളിക്കുകയായിരുന്നു. എ.ടി.എമ്മിനടത്തുനിന്ന് 500 റിയാല്‍ കിട്ടിയെന്നും ഇത് നിങ്ങളുടേതാണെന്നുമായിരുന്നു ഇവർ അറിയിച്ചത്. എന്നാൽ, ഇവരെ വളരെ വ്യക്തമായി ഇവരെ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലാണെന്നതിനാലും നിരവധി ആളുകൾ സമീപങ്ങളിൽ ഉള്ളതിനാലും സംശയം ഉണ്ടായിലെന്ന് തട്ടിപ്പിനിരയായ മലയാളി പറയുന്നു.
എ.ടി.എം കൗണ്ടറിൽ തിരിച്ചെത്തിയ ശേഷം സംശയമൊന്നും തോന്നാത്തതിനാല്‍ കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് പരിശോധിച്ച് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചു. ഇതേ സമയം സംഘം പിന്നിൽ ഉണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് 5000 റിയാൽ പിന്‍വലിച്ചതായുള്ള എസ്.എം.എസ് ലഭിച്ചത്.
ഉടൻ തന്നെ പഴ്‌സിലെ എ.ടി.എം കാര്‍ഡ് നോക്കിയപ്പോഴാണ് അബദ്ധം മനസിലായത്. എ ടി എം കാർഡ് ഇദ്ദേഹത്തിന്റെത് അല്ലായിരുന്നു. 500 റിയാല്‍ തന്റേതല്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും തന്നെ എ.ടി.എമ്മിലേക്ക് തിരികെ കൊണ്ടുപോയി ബാലൻസ് ചെക്ക് ചെയ്ത സമയത്തിനിടയിൽ തന്റെ കാര്‍ഡ് കൈക്കലാക്കി മറ്റൊരു കാര്‍ഡ് നല്‍കി മാജിക്ക് പോലെ തട്ടിപ്പ് നടത്തുകയായിരുന്നു സംഘം.
ഉടൻ തന്നെ പോലീസിൽ പരാതിപ്പെടാനായി പുറത്തിറങ്ങിയപ്പോൾ ബാങ്കിനടുത്ത് പോലീസ് വാഹനവും ഒരു സ്ത്രീയുമുണ്ടായിരുന്നു. സമാനമായ രീതിയിൽ സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് 3600 റിയാല്‍ ഇദ്ദേഹത്തിന്റെ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താണ് 5000 റിയാല്‍ പിന്‍വലിച്ചതെന്നാണ് മനസിലാകുന്നതെന്ന് പണം നഷ്ടപ്പെട്ട മലയാളി പറഞ്ഞു.
സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. മുഖം വ്യക്തമായ രീതിയിൽ മാന്യതയോടെ പെരുമാറിയ ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടാകുമെന്നും അതിനാൽ തന്നെ തട്ടിപ്പുകാര്‍ പിടിയിലാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാനമായ തട്ടിപ്പിൽ നേരത്തെയും പലരും കുടുങ്ങിയിട്ടുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. പ്രവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തതമാക്കുന്നത്.